മോന്‍സന്റെ ചെമ്പോല തിട്ടൂരവുമായി ദേശാഭിമാനിയും 24 ന്യൂസും
കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കേരളീയര്‍ നടത്തിയ പ്രക്ഷോഭം തണുപ്പിക്കാന്‍ ഉപയോഗിച്ചത് മോന്‍സന്റെ ചെമ്പോല തീട്ടൂരം. ഇത് സമൂഹത്തിലേക്കെത്തിച്ചത് 24 ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയും ദേശാഭിമാനി പത്രവുമാണ്. ശബരിമല യുവതി പ്രവേശന വിഷയം കത്തിനില്‍ക്കുന്ന സമയത്താണ് 24 ന്യൂസ് ചാനല്‍ തട്ടിപ്പുകാരനെ കൂട്ടുപിടിച്ച് കേരളത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
400 വര്‍ഷം പഴക്കമുള്ള ചെമ്പോല തിട്ടൂരം എന്ന പേരിലാണ് മോന്സണ് മാവുങ്കല്‍ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്. ശബരിമലയില്‍ ആചാരങ്ങള്‍ നടത്താന്‍ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വര്‍ഷം 843 ല്‍ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാര്‍ത്ത നല്‍കിയത്.
ചെമ്പോല തിട്ടൂര പ്രകാരം ഈഴവര്‍ക്കാണ് ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ ഉള്ള അവകാശമെന്നും ഈ രേഖകള്‍ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയില്‍ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും ഈ രേഖ മൂലം ചാനല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ശബരിമല മൂന്നര നൂറ്റാണ്ട്മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ പുറത്തു വിട്ടത് 24 ന്യൂസും ദേശാഭിമാനിയുമാണ്.
ഇത് വിശ്വസിച്ച് പലരും വാര്‍ത്ത നല്കി. കലൂരിലെ ഡോ. മോണ്സന് മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് ശബരിമലയുടെ ചരിത്രം വിളിച്ചോതുന്ന 351 മലയാളവര്‍ഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയുള്ളത് എന്നായിരുന്നു വാര്‍ത്ത. അന്നു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കൈവശമാണ് ഇപ്പോള്‍ ഈ രേഖയെന്നതും ആ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകള്‍ക്കും പണം അനുവദിച്ച് ‘ചവരിമല’ കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843 ല്‍ എഴുതിയ ചെമ്പൊല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത് (ശബരിമലയ്ക്ക് കോലെഴുത്തില്‍ ‘ചവരിമല’ എന്നാണ് എഴുതിയിരുന്നത്).
യുവതീ പ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും അന്ന് ദേശാഭിമാനിയും 24 ന്യൂസും വാര്‍ത്ത നല്‍കിയിരുന്നു. ശബരിമലയില്‍ പുള്ളുവന്‍ പാട്ട്, വേലന്‍ പാട്ട് എന്നീ ദ്രാവിഡ ആചാരങ്ങളാണുണ്ടായിരുന്നതെന്നും സന്നിധാനത്തെ കാണിക്കയ്ക്ക് സമീപം കുടില്‍കെട്ടി പാര്‍ത്തിരുന്നത് തണ്ണീര്‍മുക്കം ചീരപ്പന്‍ ചിറയിലെ കുഞ്ഞന്‍ പണിക്കരാണെന്നും ചെമ്പോല വ്യക്തമാക്കുന്നുവെന്നായിരുന്നു വാര്‍ത്ത.
ശബരിമലയില്‍ മകരവിളക്കും അനുബന്ധ ചടങ്ങുകള്‍ക്കും 3001 ‘അനന്തരാമന് പണം’ (അക്കാലത്തെ പണം) കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ മുതലായവര്‍ക്ക് നല്‍കണമെന്നും ഇതില്‍ പറയുന്നുവെന്നാണ് ദേശാഭിമാനി വിശദീകരിച്ചിരുന്നത്. പ്രാചീന രേഖകള്‍ ശേഖരിക്കുന്ന ഡോ. മോന്സണ് തിരുവനന്തപുരം സ്വദേശി ശ്രീധരമേനോനില്‍ നിന്നാണ് ഈ സുപ്രധാന രേഖ ലഭിച്ചത് എന്നും ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.