Kerala NewsLatest NewsNationalNewsPolitics

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടതുപക്ഷം നടത്തുന്നത് നന്ദി പ്രകടനമോ?

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താത്പര്യം ബലികഴിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തമിഴ്‌നാടിന്റെ അച്ചാരം വാങ്ങുന്നു എന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോപണം സിപിഎമ്മിന് തിരിച്ചടിയാകുന്നു. കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തെ ബലികഴിക്കന്ന വിധത്തിലാണ് ഇടതു സര്‍ക്കാറിന്റെ മുല്ലപ്പെരിയാര്‍ നിലപാടെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡാമിന് കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞു. ഇതോടെ സുപ്രീംകോടതിയിലെ കേസുകളില്‍ അടക്കം കേരളത്തിന്റെ വാദങ്ങള്‍ ദുര്‍ബലമായി. ഇത് കൂടാതെയാണ് ബേബി ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മരം മുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതും. ഈ വിവാദത്തിലും പ്രതിക്കൂട്ടിലായത് സര്‍ക്കാറായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഒന്നുമറിയില്ലെന്ന് പറയുമ്പോഴും ഒന്നും നിഷേധിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.

ഡിഎംകെയില്‍ നിന്നും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം പണം കൈപ്പറ്റിയിരുന്നു. ഇപ്പോഴത്തെ വിഷയത്തില്‍ സിപിഎം സംസ്ഥാന താത്പര്യം ബലികഴിക്കുന്നത് വാങ്ങിയ കാശിനോടുള്ള കൂറു കാണിക്കല്‍ ആണെന്നാണ് ഉയരുന്ന ആരോപണം. സിപിഎമ്മിനും സിപിഐയ്ക്കും കോടികള്‍ നല്‍കിയതായി ഡിഎംകെയും വെളിപ്പെടുത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐക്കുമായി ഇരുപത്തിയഞ്ച് കോടി രൂപ നല്‍കിയതായാണ് ഡിഎംകെ വെളിപ്പെടുത്തിയത്.

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രശ്രമങ്ങളാണ് നടത്തുന്നത്. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു നീക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദമായ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. ഉത്തരവ് റദ്ദാക്കാനാകുമോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട നടപടികള്‍ ഭാഗികമായി മരവിപ്പിക്കുന്ന രീതിയിലാണ് നിലവില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button