വീണ്ടും ജീവനെടുത്ത് ഗാർഹികപീഡനം ഷാർജയിൽ യുവതി ജീവനൊടുക്കി

ഷാർജ : വിപഞ്ചികയുടെയും
മകളുടെയും മരണത്തിന്റെ ഞെട്ടൽ മാറും മുൻപ് മറ്റൊരു മലയാളി യുവതി കൂടി ഷാർജ യിൽ ജീവനൊടുക്കി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സൗത്ത് മേലേഴത്ത് ജംക്ഷൻ അതുല്യഭവനിൽ എസ്. രാജശേഖരൻ പിള്ളയുടെ മകൾ അതുല്യ സതീഷിനെയാണ് (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കർ രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വഴക്കിനു ശേഷം കൂട്ടുകാരോടൊപ്പം അജ്‌മാനിലേക്ക് പോയ ഭർത്താവ് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ട്ത്തിയത്.
സതീഷ് മദ്യപിച്ച് അതുല്യയെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന്
ബന്ധുക്കൾ പറഞ്ഞു. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി അതുല്യ പറഞ്ഞിരുന്നതായി സഹോദരിയും വെളിപ്പെടുത്തി. വർഷങ്ങളായി യുഎഇയിലു ള്ള സതീഷ് ഒന്നര വർഷം മുൻ പാണ് അതുല്യയെ കൊണ്ടുവന്നത്. അതുല്യ നാട്ടിൽ പോയി മകൾ ആരാധിക (10) യുമായി മൂന്നുമാസം മുൻപ് തിരിച്ചെത്തിയെ ങ്കിലും മകൾക്ക് അവിടെ പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്കുതിരിച്ചയയ്ക്കുകയായിരുന്നു. ഇന്നലെ അതുല്യയുടെ പിറന്നാളായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിത്തുടർന്നു ചവറ തെക്കുംഭാഗം എസ്ഐ എൽ. നൗഫലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി. അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി. ഭർത്താവിൽ നിന്ന് ഏൽക്കേണ്ടി വരുന്ന പീഡനങ്ങളുടെ വിഡിയോ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇത് ബന്ധുക്കൾ പൊലീസിനു കൈമാറി.