വിപഞ്ചികയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി; ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തിൽ എട്ടും ചതവുകളും അടിയേറ്റ പാടുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്റ്റ് നടപടിക്കിടെ ഇവ വ്യക്തമായതായും, കൂടുതൽ അന്വേഷണത്തിനായി വിദേശത്തുള്ള പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു.
വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് റീ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. അന്വേഷണ സംഘം തയ്യാറാക്കിയ ഇൻക്വസ്റ്റിന് പിന്നാലെയാണ് നടപടികൾ പുരോഗമിച്ചത്. തിരുവനന്തപുരം ആർ.ഡി.യുടെ നിർദേശപ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. പോസ്റ്റ്മോർട്ടം മുഴുവനും വീഡിയോയിൽ രേഖപ്പെടുത്തി.
മൃതദേഹം കഴിഞ്ഞ ദിവസം രാത്രി 11:30നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്നുള്ള നടപടികൾ പൂർത്തിയാക്കി രാത്രി 1 മണിയോടെയാണ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയത്. ഇന്ന് 5 മണിയോടെ വിപഞ്ചികയുടെ മൃതദേഹം കേരളപുരത്തെ വീട്ടിലെത്തിക്കും. സംസ്കാരച്ചടങ്ങുകൾ കേരളപുരത്തെ വീട്ടിലാവും നടക്കുക.
ജൂലൈ 8നാണ് വിപഞ്ചികയും, ഒരു വയസ്സുള്ള മകളായ വൈഭവിയും, ഷാർജയിലെ അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. വൈഭവിയുടെ സംസ്കാരം ദുബൈയിൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു.
Tag: Vipanchika’s inquest proceedings completed; bruises and marks from beatings on her body