ഫ്രാൻസിന്റെ പ്രഥമ വനിത ബ്രിജിറ്റ് മക്രോണിനെ പുരുഷനെന്ന് ആരോപിച്ച അമേരിക്കൻ പോഡ്കാസ്റ്ററിനെതിരെ നിയമനടപടി

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഭാര്യ ബ്രിജിറ്റ് മക്രോണും, ബ്രിജിറ്റിനെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയ അമേരിക്കൻ പോഡ്കാസ്റ്റർ കാൻഡേസ് ഓവൻസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി. ഫ്രാൻസിലെ പ്രഥമ വനിത പുരുഷനാണെന്ന് ഓവൻസ് ആവർത്തിച്ച് ആരോപിച്ചതിനെത്തുടർന്നാണ് നടപടി.
കാൻഡേസ് ഓവൻസ്, അമേരിക്കയിലെ തീവ്രവലതുപക്ഷ അനുഭാവിയും കൺസർവേറ്റീവ് ഇൻഫ്ലുവൻസറുമായ ഇവർ, പോഡ്കാസ്റ്റുകൾ വഴിയും സാമൂഹികമാധ്യമങ്ങളിലൂടെയും 72 കാരിയായ ബ്രിജിറ്റ് “ജീൻ മൈക്കൽ ത്രോങ്ക്സ്” എന്ന പേരിൽ ജനിച്ചതാണെന്ന തെറ്റായ പ്രചാരണം നടത്തിയതായി പരാതിയിൽ പറയുന്നു. ബ്രിജിറ്റിന്റെ സഹോദരന്റെ പേരാണ് വ്യാജമായി ഉപയോഗിച്ചതെന്നും പരാതിയിൽ വിശദീകരിച്ചിരിക്കുന്നു.
ബുധനാഴ്ച ഡെലാവേർ സുപ്പീരിയർ കോടതിയിൽ 218 പേജുള്ള മാനനഷ്ട ഹർജി സമർപ്പിച്ചു. ഹർജിയിൽ, ഓവൻസിന്റെ തെറ്റായ വിവരങ്ങൾ മക്രോൺ ദമ്പതികളുടെ പ്രതിച്ഛായയെ മോശമാക്കുകയും ആഗോളതലത്തിൽ ബുള്ളിയിംഗിന് തുല്യമായ അനുഭവം നൽകുകയും ചെയ്തതായി പറയുന്നു.
2024-ൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്സ് വഴി ഓവൻസ്, ബ്രിജിറ്റിനെതിരെ അപകീർത്തിപരമായ പ്രചാരണങ്ങൾ ആരംഭിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. പ്രശസ്തി നേടുന്നതിനായുള്ള കാണിച്ചുകൂട്ടലുകളാണ് ഓവൻസിന്റെ പ്രവർത്തനത്തിന് പിന്നിലുള്ളത് എന്നും മക്രോൺ കോടതിയെ അറിയിച്ചു.
Tag: Legal action against American podcaster who accused French First Lady Brigitte Macron of being a man