വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരണവുമായി റാപ്പർ വേടൻ
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരണവുമായി റാപ്പർ വേടൻ. തന്നെ അപകീർത്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് പുതിയ കേസ് ഉന്നയിച്ചതെന്ന് വേടൻ ആരോപിച്ചു. നിയമപരമായി പ്രതിരോധിക്കുമെന്നും മുൻകൂർ ജാമ്യാപേക്ഷ ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും വ്യക്തമാക്കി. “എന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ട്,” വേടൻ കൂട്ടിച്ചേർത്തു.
യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് ഇന്നലെ രാത്രിയാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ പീഡനം നടത്തിയെന്നും, പിന്നീട് വേടൻ ബന്ധത്തിൽ നിന്ന് പിന്മാറിയെന്നും യുവതി മൊഴി നൽകി. ഇൻസ്റ്റഗ്രാമിലൂടെയാണ് സൗഹൃദം ആരംഭിച്ചതെന്നും കോഴിക്കോട്ടെ ഫ്ലാറ്റിൽ ആദ്യമായി ബലാത്സംഗം നടന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. 2023-ൽ ‘ടോക്സിക്’, ‘സ്വാർത്ഥ’ തുടങ്ങിയ പേരുകൾ വിളിച്ച് തന്നെ ഒഴിവാക്കിയതായും യുവതി ആരോപിച്ചു. വേടനെതിരെ നേരത്തെയും #MeToo ആരോപണങ്ങൾ ഉയർന്നിരുന്നു.
ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ച കേസും പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് എടുത്ത കേസും വേടനെതിരെ നിലവിലുണ്ട്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ, കഴുത്തിൽ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. തുടർന്ന് വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
Tag: Rapper Vedan responds to young doctor’s complaint that he raped her with the promise of marriage