കേരള യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം SFI ജില്ലാ പ്രസിഡന്റിനെ മർദിച്ച് SFI യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ.

യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ ജില്ലാ നേതാവിനു മർദനമേറ്റു. യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിലെ അനധിക്യത താമസവുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി കോളജ് വളപ്പിലായിരുന്നു സംഘട്ടനം. തർക്കം പറഞ്ഞു തീർക്കാൻ എത്തിയ കോളജിലെ ഡിഗ്രി വിദ്യാർഥി കൂടിയായ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മർദിക്കുകയായിരുന്നു. സംഘർഷ വിവരം അറിഞ്ഞ് കന്റോൺമെന്റ് പൊലീസ് കോളജിൽ എത്തിയെങ്കിലും ഇരുകൂട്ടരും പരാതിയില്ലെന്ന് അറിയിച്ച് സ്‌ഥലംവിട്ടു. സംഘർഷത്തെ തുടർന്നു കോളജ് പരിസരത്ത് രാത്രി പൊലീസിനെ വിന്യസിച്ചു. സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ ആക്രമണ കേസുകളുടെ പേരിൽ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ പരിച്ചുവിടാൻ 6 മാസം മുൻപ് സിപിഎം ജില്ലാ കമ്മിറ്റി തീരുമനിച്ചെങ്കിലും പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ച് അതേ യൂണിറ്റ് കമ്മിറ്റിയെ എസ്എഫ്‌ഐ സജീവമാക്കുകയായിരുന്നു. ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസിൽ 4 എസ്എഫ്‌ഐ നേതാക്കളെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ മുൻകൂർ ജാമ്യം നേടിയ പ്രതികൾക്ക് വൻ വരവേൽപ്പ് നൽകിയാണ് കോളജിലെ എസ്എഫ്ഐ പ്രവർത്തകർ സ്വീകരിച്ചത്