വഞ്ചനക്കേസ്; നടൻ നിവിൻ പോളിയ്ക്കും എബ്രിഡ് ഷൈനും എതിരെയുള്ള കേസന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു
നടൻ നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും നേരിടുന്ന വഞ്ചനക്കേസിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിൽ 2 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ആഴ്ച പ്രതികൾക്ക് നോട്ടീസ് അയച്ച് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
കേസ് ഇതിനകം എറണാകുളം സബ് കോടതിയിൽ പരിഗണനയിലിരിക്കെ തലയോലപ്പറമ്പ് പൊലീസ് ഷംനാദിന്റെ പരാതിയിൽ അനാവശ്യമായി അന്വേഷണം ആരംഭിച്ചുവെന്നാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും കോടതിയിൽ വാദിച്ചത്. സബ് കോടതി തീർപ്പുകൽപ്പിക്കുന്നതിന് മുമ്പ് തന്നെ പൊലീസിന്റെ നടപടി യുക്തിയില്ലാത്തതാണെന്നും അവർ വ്യക്തമാക്കി. ഇതു പരിഗണിച്ചാണ് ഹൈക്കോടതി അന്വേഷണം താൽക്കാലികമായി നിർത്തിവെച്ചത്.
ഷംനാസ് എന്ന വ്യക്തിയുടെ പരാതിയെ തുടര്‍ന്നാണ് തലയോലപ്പറമ്പ് പൊലീസ് കേസ് എടുത്തത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘മഹാവീര്യർ’ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിൽ ഒരാളായിരുന്നു ഷംനാസ്. 1.90 കോടി രൂപ വഞ്ചനയിലൂടെ കൈപ്പറ്റിയെന്നാണ് ഷംനാസിന്റെ ആരോപണം. നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആയി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
പരാതിക്കാരന്റെ പ്രസ്താവന പ്രകാരം, ‘മഹാവീര്യർ’ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയ്ക്കും മേൽ തനിക്ക് ലഭിക്കാനുണ്ടായിരുന്നു. തുടർന്ന്, നിവിൻ–എബ്രിഡ് കൂട്ടുകെട്ട് ഒരുക്കുന്ന ‘ആക്ഷൻ ഹീറോ ബിജു 2’യിൽ നിർമ്മാണ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 1.90 കോടി രൂപ കൂടി കൈപ്പറ്റി. കരാർ ഒപ്പിട്ടതിന് ശേഷം അഭിപ്രായഭിന്നത ഉണ്ടാകുകയും, ഷംനാസിന്റെ കമ്പനിയുടെ പേരിലുള്ള കരാർ മറച്ച് ചിത്രത്തിന്റെ ഓവേഴ്സ് അവകാശം വിറ്റുകളയുകയും ചെയ്തുവെന്നാണ് പരാതി. 1.90 കോടി രൂപയുടെ നഷ്ടപരിഹാരമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
Tag: High Court stays investigation into fraud case against actor Nivin Pauly and Abrid Shine