ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഇന്നലെ നടന്ന വിചാരണയിൽ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ്, വോട്ടർ പട്ടികയിൽ “മരിച്ച”തായി രേഖപ്പെടുത്തിയ ഒരു സ്ത്രീയെ നേരിട്ട് കോടതിയിൽ ഹാജരാക്കി.
ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്റെ വാദങ്ങൾ കോടതിയിൽ ഉന്നയിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നതാണ് ഹർജിക്കാരുടെ മുഖ്യ വാദം. മുതിർന്ന അഭിഭാഷകരോടൊപ്പം വാദം അവതരിപ്പിക്കാൻ എത്തിയ യോഗേന്ദ്ര യാദവിന്റെ ഈ നീക്കം കോടതിമുറിയിൽ അപ്രതീക്ഷിത ശ്രദ്ധ നേടി. കരട് വോട്ടർ പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയ സ്ത്രീയെ ഹാജരാക്കിക്കൊണ്ട്, പട്ടിക പരിഷ്‌കരണത്തിലെ പോരായ്മകൾ അദ്ദേഹം നേരിട്ട് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
“ഇത് ഒരു നാടകമാണോ?” എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ പ്രതികരണം. എന്നാൽ, പോരായ്മകളിൽ ഇടപെടുമെന്ന് അവർ പിന്നീട് കോടതിയെ അറിയിച്ചു. ചില പ്രശ്നങ്ങൾക്ക് പരിഹാര നടപടികൾ ആവശ്യമാണ് എന്നു സുപ്രീംകോടതി നിരീക്ഷിച്ചു.
Tag; Hearings on petitions challenging Bihar voter list revision to continue in Supreme Court today