CrimeindiaLatest NewsNews

നാളുകളുടെ ആസൂത്രണം ;മധ്യപ്രദേശിലെ ബാങ്ക് കൊള്ള നാലു പ്രതികൾ പിടിയിൽ

മധ്യപ്രദേശ്: മധ്യപ്രദേശിലെ ജബൽപുരിൽ ഇസാഫ് ബാങ്ക് ശാഖയിൽനിന്ന് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. ഓഗസ്റ്റ് 11നാണ് ബാങ്കിൽ അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരെ ബന്ദികളാക്കി മോഷണം നടത്തിയത്. റയിസ് സിങ് ലോധി, ഹേംരാജ്, വികാസ് ചക്രവർത്തി, സോനു വർമ്മൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മോഷണം പോയ സ്വർണം ഇനിയും കണ്ടെത്താനായില്ല.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ എങ്ങനെ മോഷണം ആസൂത്രണം ചെയ്തെന്നും നടപ്പിലാക്കിയെന്നും വെളിപ്പെടുത്തി. ലഹരിമരുന്ന്, മോഷണം തുടങ്ങിയ കുറ്റങ്ങളിൽ പിടിയിലായി ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്നതിനിടെയാണ് റയിസ് സിങ് ലോധി സഹതടവുകാരുമൊത്ത് ബാങ്ക് കവർച്ചയ്ക്ക് പദ്ധതിയിടുന്നത്. തുടർന്ന് ജയിൽ മോചിതരായ ശേഷം ബാങ്ക് കവർച്ചയ്ക്കായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
ഓഗസ്റ്റ് 11ന് ജീവനക്കാരെത്തി ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചയുടനെയാണ് കൊള്ള സംഘം എത്തിയത്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ മോഷണസംഘത്തിൽ മൂന്നു പേർ ബാങ്കിനുള്ളിൽ കയറി. ഹെൽമറ്റ് ധരിച്ച മോഷ്ടാക്കൾ കയ്യിൽ കരുതിയ നാടൻ തോക്ക് ഉപയോഗിച്ച് നാല് ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദികളാക്കി. ശേഷം ലോക്കറിൽ സൂക്ഷിച്ച 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും മോഷ്‌ടിച്ചു. തുടർന്ന് പുറത്തുവന്ന ഇവർ തയാറാക്കി നിർത്തിയ ബൈക്കിൽ കയറി രക്ഷപ്പെട്ടു.20 മിനിറ്റിനുള്ളിലാണ് സംഘം ബാങ്ക് കൊള്ളയടിച്ചത്. തുടർന്ന് ഹൈവേ ഒഴിവാക്കി ചെറുറോഡുകളിലൂടെ സഞ്ചരിച്ച ഇവർ ഇടയ്ക്ക് വസ്ത്രങ്ങൾ മാറുകയും രണ്ടായി പിരിയുകയും ചെയ്തു. ശേഷം ട്രെയിനിൽ സംഘം ഛത്തീസ്ഗഡിലേക്ക് മടങ്ങി. ബാങ്കിനടുത്തായി വാടക വീടെടുത്താണ് സംഘം മോഷണം ആസൂത്രണം ചെയ്തത്. പുതിയ ബൈക്കുകളും വാങ്ങി. കവർച്ചയ്ക്ക് പ്രാദേശിക മോഷ്‌ടാക്കളുടെ സഹായവും ലഭ്യമാക്കി. മോഷ്ടിച്ച സ്വർണം ഉരുക്കിയ ശേഷം പങ്കു നൽകാം എന്ന ധാരണയിലാണ് ഇവരെ ഒപ്പം നിർത്തിയത്. പൊലീസ് അറസ്‌റ്റ് ചെയ്ത സംഘത്തിൽനിന്ന് കവർന്ന സ്വർണം കണ്ടെത്തിയില്ലെങ്കിലും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ, വാഹനങ്ങൾ, 1.83 ലക്ഷം രൂപ തുടങ്ങിയ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button