”അഴിമതി കേസിൽ പ്രതികൾക്ക് സംരക്ഷണം, മുഖ്യമന്ത്രിയുടെ ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനം” – കെപിസിസി അധ്യക്ഷൻ
എഡിജിപി എം.ആർ. അജിത്കുമാറിനും പി. ശശിക്കും എതിരായ വിജിലൻസ് കോടതി വിധിയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കുന്നതാണ് സർക്കാർ സ്വീകരിച്ച നടപടി എന്നും, ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
“നിയമത്തിന്റെ എല്ലാ ചട്ടങ്ങളും ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു” എന്നതാണ് കോടതിയുടെ പരാമർശമെന്നും, എന്നാൽ മുഖ്യമന്ത്രിയും സിപിഐഎമ്മും മൗനം പാലിക്കുകയാണ് എന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. വിജിലൻസ് കോടതിയുടെ പരാമർശത്തെ തുടർന്ന് മുഖ്യമന്ത്രി രാജിവെക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കത്ത് ചോർന്ന സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സർക്കാരിലേക്ക് വന്ന പണം സിപിഐഎം നേതാക്കൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും, പാർട്ടിക്കകത്തെ തർക്കമാണോ മറ്റേതെങ്കിലും കാരണമാണോ എങ്കിലും, വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസ് പൊതുയോഗത്തിനിടെയുണ്ടായ ആക്രമണം സിപിഐഎം ക്രിമിനലുകൾ പൊലീസ് ഒത്താശയോടെ നടത്തിയതാണെന്നും, പൊലീസ് സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആരോപിച്ചു. “മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് ക്രിമിനൽ സംഘങ്ങൾ സംസ്ഥാനത്ത് അഴിഞ്ഞാട്ടം നടത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസ് തയ്യാറാകണം” – സണ്ണി ജോസഫ് പറഞ്ഞു.
Tag: “Protection of accused in corruption case, Chief Minister’s intervention is a breach of oath” – KPCC President