പറവൂരിലെ ആശ ബെന്നി ആത്മഹത്യ കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ അറസ്റ്റിൽ
എറണാകുളം പറവൂരിൽ ആത്മഹത്യ ചെയ്ത ആശ ബെന്നി കേസിൽ പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ ദീപയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് നടപടി. ആശയുടെ കുടുംബവും അയൽവാസികളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഘത്തിൽ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ദീപയെ അറസ്റ്റ് ചെയ്തത്. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദീപും ഭാര്യ ബിന്ദുവും ഇപ്പോഴും ഒളിവിലാണ്.
കടം വാങ്ങിയവരിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ആശയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പറയുന്നു. കോട്ടുവളളി സൗത്ത് റേഷൻ കടയ്ക്ക് സമീപമുള്ള പുളിക്കത്തറ വീട്ടിലായിരുന്നു 45 കാരിയായ ആശയുടെ വീട്. ഓഗസ്റ്റ് 19-നാണ് ആശ ആത്മഹത്യ ചെയ്യുന്നത്.
ആശയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രദീപിന്റെയും ബിന്ദുവിന്റെയും പേരുകൾ രേഖപ്പെടുത്തിയിരുന്നു. ഇവരിൽ നിന്ന് 10 ലക്ഷത്തോളം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്ന ആശ, മാസത്തിൽ ഒരു ലക്ഷം രൂപയ്ക്ക് 10,000 രൂപ പലിശയായി കൊടുക്കേണ്ടി വന്നിരുന്നു. മുതലും പലിശയുമായി 30 ലക്ഷം രൂപ നൽകി കഴിഞ്ഞിട്ടും ഭീഷണികൾ തുടർന്നുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
ഫോൺ മുഖേനയും നേരിട്ടും പ്രദീപും ബിന്ദുവും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആശയുടെ കുടുംബം എസ്പി ഓഫീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പറവൂർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴും പ്രദീപ് ആശയെ പൊലീസിന്റെ മുന്നിൽവച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.മരിക്കുന്നതിന് മുൻപുള്ള ദിവസം രാത്രിയും പ്രദീപും ബിന്ദുവും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. ഇതോടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ആശ വീട്ടിൽ നിന്ന് പുറത്തേക്ക് പോയി പുഴയിൽ ചാടി ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം.
Tag: Paravur Asha Benny suicide case: Former police officer Pradeep’s daughter arrested