ഓണക്കാല ചെലവുകള്‍ക്കായി ട്രഷറി നിയന്ത്രണം കർശനമാക്കി സർക്കാർ
ഓണക്കാലത്തേക്കുള്ള ചെലവുകള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കര്‍ശനമാക്കി. മുന്‍പ് 25 ലക്ഷം രൂപയ്ക്കു മുകളിലായിരുന്ന നിയന്ത്രണം ഇനി 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് ബാധകമാകും. ഇത്തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമായിരിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം എല്ലാ ട്രഷറി ശാഖകള്‍ക്കും കൈമാറി.
ഇടപാടുകാര്‍ക്ക് നിക്ഷേപം പിന്‍വലിക്കാനോ വിവിധ ആനുകൂല്യങ്ങള്‍ സ്വീകരിക്കാനോ നിയന്ത്രണമില്ല. ഓണക്കാല ചിലവുകള്‍ക്കായി 20,000 കോടി രൂപ വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കുന്ന കാര്യം ധനമന്ത്രി പരിഗണനയില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ അത് ഓണത്തിന് മുന്‍പോ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പോ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമില്ല.
Tag: Government tightens treasury controls for Onam expenses