തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ
വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ജയിക്കാനായി മണ്ഡലങ്ങളിൽ പുറത്തു നിന്ന് ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാറുണ്ടെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിൽ കള്ളവോട്ട് നടന്നുവെന്ന യുഡിഎഫ്– എൽഡിഎഫ് ആരോപണങ്ങൾക്ക് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾ വിജയലക്ഷ്യമിട്ട മണ്ഡലങ്ങളിൽ ജമ്മു– കശ്മീരിൽ നിന്നുപോലും ആളുകളെ കൊണ്ട് വരും. അവരെ ഒരു വർഷം താമസിപ്പിച്ച് വോട്ടർ പട്ടികയിൽ ചേർക്കും. അത് വരും ദിവസങ്ങളിലും തുടരും. എന്നാൽ ഇത് കള്ളവോട്ടല്ല. മരിച്ചവരുടെ പേരിൽ വോട്ട് ചെയ്യുക, ഒരാൾ രണ്ടുതവണ വോട്ട് ചെയ്യുക എന്നിവയാണ് കള്ളവോട്ടിന്‍റെ നിർവചനം. വിലാസം മാറ്റി ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കുന്നത് നിയമാനുസൃതമാണ്. ജയിക്കാൻ വേണ്ടിയുള്ള നടപടിയാണ് അത്” – ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ ഇത്തരമൊരു പദ്ധതി ആലോചിച്ചിട്ടില്ലെന്നും, ലോക്‌സഭയ്ക്കാണ് ഇതുവരെ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും പലപ്പോഴും ഒന്നിക്കുന്നു. അതിന് ധാർമിക പ്രശ്നമില്ലെങ്കിൽ ഇതിലും പ്രശ്നമില്ല” – എന്നും അദ്ദേഹം പ്രതികരിച്ചു.
74,682 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്. 2019-ലെ 4.16 ലക്ഷം വോട്ടുകളിൽ നിന്ന് 2024-ൽ കോൺഗ്രസിന് 3.27 ലക്ഷമായി വോട്ടുകൾ കുറഞ്ഞു. “മിച്ചമുള്ള 90,000 വോട്ട് എവിടെയെന്നത് അന്വേഷിക്കേണ്ട കാര്യമാണല്ലോ” – എന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
Tag: B. Gopalakrishnan responds to allegations of fake votes in Suresh Gopi’s victory in Thrissur