തോട്ടപ്പള്ളി ഒറ്റപ്പന കൊലപാതകത്തിൽ ട്വിസ്റ്റ്; പ്രതികൾ മുൻപ് അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ
തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി സ്വദേശിനി ഹംലത്ത് (62) കൊല്ലപ്പെട്ട കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്ന അബൂബക്കറല്ല യഥാർത്ഥ പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുൻപ് മോഷണക്കേസിൽ പ്രതികളായിരുന്ന ദമ്പതികളാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇരുവരും പിടിയിലായിരിക്കുകയാണ്.
ഹംലത്ത് തനിച്ചു താമസിക്കുകയായിരുന്നു. 17നാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം അബൂബക്കർ വീട്ടിലെത്തിയിരുന്നെങ്കിലും രാത്രി 11 മണിയോടെ മടങ്ങി. പിന്നാലെ അർധരാത്രിയോടെ പ്രതികളായ ദമ്പതികൾ എത്തിയതാണ്. വൈദ്യുതി വിച്ഛേദിച്ച ശേഷം അടുക്കള വാതിൽ തകർത്തു കയറിയ ഇവർ, ഉറക്കത്തിലായിരുന്ന ഹംലത്തിനെ ആക്രമിച്ചു. സ്ത്രീ കാലുകളിൽ പിടിച്ചപ്പോൾ, ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.
ഇരുട്ടായതിനാൽ ഹംലത്ത് ധരിച്ചിരുന്ന ആഭരണങ്ങൾ കാണാതെ പോയി. എന്നാൽ അലമാരയിൽ ഉണ്ടായിരുന്ന കമ്മലും മൊബൈൽഫോണും എടുത്തു. തെളിവുകൾ മായ്ക്കാനായി സ്ഥലത്ത് മുളകുപൊടി വിതറിയശേഷമാണ് ഇവർ കടന്നുകളഞ്ഞത്.
ആദ്യം അബൂബക്കറിനെ അറസ്റ്റ് ചെയ്തെങ്കിലും, ഹംലത്തിന്റെ മൊബൈൽ മറ്റൊരാൾ ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് യഥാർത്ഥ പ്രതികളെ മൈനാഗപ്പള്ളിയിൽ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കമ്മൽ പ്രതികൾ വിറ്റതായും പൊലീസ് വ്യക്തമാക്കി. സ്ത്രീയായ പ്രതിക്ക് അപസ്മാര ലക്ഷണങ്ങൾ ഉള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്.
Tag: Twist in the Thottappally Ottapana murder; The accused are a couple who previously lived in the neighborhood as tenants