ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അനുമതി; പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങി
ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിച്ചു. ഇനി പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിക്കാനുള്ള തടസം നീങ്ങി. ഭേദഗതി പ്രകാരം, 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ സൗജന്യമായി ക്രമപ്പെടുത്തി നൽകും. അപേക്ഷ ലഭിച്ചിട്ട് 90 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും. 1500 മുതൽ 3000 ചതുരശ്ര അടി വരെ ഭൂമിയുടെ ന്യായവിലയുടെ 5 ശതമാനം ഫീസ് നൽകണം.
ഫീസ് ഇങ്ങനെ:
3000 – 5000 ച. അടി: 10%
5000 – 10000 ച. അടി: 20%
10000 – 20000 ച. അടി: 40%
20000 – 40000 ച. അടി: 50%
ഖനനശാലകൾ (ക്വാറികൾ) മുതലായവ: 100% ന്യായവില
2023-ൽ സർക്കാർ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നെങ്കിലും, ചട്ടങ്ങൾ പ്രാബല്യത്തിലാകാത്തതിനാൽ ആനുകൂല്യം ജനങ്ങളിലെത്തിയിരുന്നില്ല. ഇപ്പോഴത്തെ ഭേദഗതി വഴി കൃഷിക്കും വീടിനുമായി നൽകിയ പട്ടയഭൂമിയിൽ കടകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ നിർമിച്ചിട്ടുണ്ടെങ്കിലും ഇളവുകൾ നൽകി നിയമാനുസൃതമായി ക്രമവൽക്കരിക്കാൻ സൗകര്യം ലഭിക്കും.
ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ ഭൂമിയുടമകളുടെ ആവശ്യം, കൂടാതെ കക്ഷിഭേദമന്യേ രാഷ്ട്രീയ സമ്മർദ്ദം എന്നിവയെ തുടർന്നാണ് 1960-ലെ ഭൂപതിവ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയത്.
Tag: Cabinet approves amendment to Land Registry Act; Obstacle to regularization of land transfer removed