പവൻ ഖേരയുടെ തിരിച്ചറിയൽ കാർഡിനെ ചൊല്ലി വിവാദം; രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്നാരോപിച്ച് ബിജെപി

കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്കു രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയാണ് സോഷ്യൽ മീഡിയയിൽ വിഷയം ഉന്നയിച്ചത്. ഖേര ഒന്നിൽ കൂടുതൽ തവണ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് കാർഡിനും വേറിട്ട നമ്പറുകളാണെന്ന് അമിത് മാളവ്യ ആരോപിച്ചു. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി വോട്ടർമാരെ കബളിപ്പിക്കാൻ ഖേര പത്രസമ്മേളനം നടത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പഴയ കാർഡ് കമ്മീഷനിൽ തിരികെ നൽകിയിട്ടുണ്ടെന്നു വ്യക്തമാക്കി കോൺഗ്രസ് ആരോപണം തള്ളി.
വോട്ട് ക്രമക്കേടിനെതിരെ ബിഹാറിൽ രാഹുൽ ഗാന്ധി നയിച്ച “വോട്ടർ അധികാർ യാത്ര” അവസാനിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ മാസം 17ന് സസാറാമിൽ ആരംഭിച്ച ഈ യാത്ര 20 ജില്ലകളിലൂടെയും 1300 കിലോമീറ്ററിലൂടെയും നടന്നത് ആയിരക്കണക്കിന് പ്രവർത്തകരുടെ പങ്കാളിത്തത്തോടെയായിരുന്നു.
അതേസമയം, വോട്ട് കൊള്ളക്കെതിരെയുള്ള രാഹുലിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ സോണിയ ഗാന്ധിയുടെ പേരും വിവാദത്തിൽ ഉൾപ്പെടുത്തി ബിജെപി മുന്നോട്ട് വന്നു. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു. സഫ്ദർജംഗ് റോഡിലെ 145-ാം ബൂത്തിലെ വോട്ടറായിരുന്നുവെന്നാണ് രേഖകളിലെ വിവരമെന്നും അദ്ദേഹം പറഞ്ഞു. 1983ലാണ് സോണിയയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. എന്നാൽ, ഈ വാദങ്ങൾക്കും കോൺഗ്രസ് ശക്തമായ മറുപടി നൽകി തെളിവുകൾ പുറത്തുവിട്ടിരുന്നു.
Tag: Controversy over Pawan Khera’s identity card; BJP alleges he has two voter ID cards