പാകിസ്ഥാനിലെ ചാവേർബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ക്വറ്റയിൽ നടന്ന ചാവേർബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ നാഷണൽ പാർട്ടി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഇന്നലെ സംഭവം നടന്നത്. 30-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്, മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ചാവേറാക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. റാലി കഴിഞ്ഞ് ആളുകൾ മടങ്ങുന്നതിനിടെ പാർക്കിംഗ് പ്രദേശത്താണ് ബോംബ് പൊട്ടിത്തെറിച്ചത്.
നൂറുകണക്കിന് ബലൂചിസ്ഥാനിലെ നാഷണൽ പാർട്ടി പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്. അപകടം നടന്നയുടനെ ആംബുലൻസുകളിലെടുത്ത് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ബലൂചിസ്ഥാന്റെ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു. സ്ഫോടനമുണ്ടായ സ്ഥലം സീൽ ചെയ്തു. നിരപരാധികളായ പൗരന്മാരെ ലക്ഷ്യമിട്ട ഭീരുത്വ പ്രവർത്തനമാണിതെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് അപലപിച്ചു. തീവ്രവാദികളുടെ ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. താലിബാൻ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1,411 പേർ മരണപ്പെട്ടു. 3,000-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 5,000-ത്തിലധികം വീടുകൾ തകർന്നതായും അധികൃതർ അറിയിച്ചു. അനവധി പേർ ഇപ്പോഴും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
Tag: bomb blast in Pakistan; 11 killed