”ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ അമേരിക്ക ശ്രമിക്കരുത്”; അമേരിക്കയ്ക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി റഷ്യ
അമേരിക്കയ്ക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി റഷ്യ. ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ അമേരിക്ക ശ്രമിക്കരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഏഷ്യയിലെ രണ്ട് പ്രധാന ശക്തികളെ ദുര്‍ബലപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് പുടിൻ ആരോപിച്ചു. ഇന്ത്യയെയും ചൈനയെയും “വ്യാപാര പങ്കാളികൾ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “അമേരിക്കയുടെ ഏകാധിപത്യ സമീപനം അംഗീകരിക്കാനാവില്ല, അധിനിവേശത്തിന്റെ കാലഘട്ടം കഴിഞ്ഞു” എന്നും പുടിൻ കൂട്ടിച്ചേർത്തു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് ശേഷമാണ് പുടിന്റെ ഈ പ്രതികരണം.
സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ ഇന്ത്യയെയും ചൈനയെയും നിയന്ത്രിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും, റഷ്യയുടെ പ്രധാന പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണിതെന്നും പുടിൻ പറഞ്ഞു. “150 കോടി ജനങ്ങളുള്ള ഇന്ത്യയും ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള ചൈനയും സ്വന്തമായ രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമാണ് പാലിക്കുന്നത്. ആരെങ്കിലും ശിക്ഷിക്കുമെന്ന് പറഞ്ഞാൽ, ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങനെയെല്ലാം പ്രതികരിക്കാമെന്ന് ഓർക്കണം” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രപരമായ അനുഭവങ്ങൾ ഇന്ത്യക്കും ചൈനക്കും വലിയ രാഷ്ട്രീയ ബോധ്യത നൽകിയിട്ടുണ്ടെന്നും, കൊളോണിയൽ കാലഘട്ടം ഇരുരാജ്യങ്ങളും കടന്നുപോയ ദുരിതകാലമായിരുന്നെന്നും പുടിൻ ഓർമ്മപ്പെടുത്തി. “അതിനാൽ തന്നെ ആരെങ്കിലും ബലഹീനത കാണിച്ചാൽ അവരുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്. അത് അവരുടെ പ്രവർത്തനങ്ങളെ നേരിട്ട് സ്വാധീനിക്കും” എന്നും അദ്ദേഹം വ്യക്തമാക്കി.
“കൊളോണിയൽ യുഗം കഴിഞ്ഞു, അതിനാൽ പങ്കാളി രാജ്യങ്ങളോട് അമേരിക്ക ഇങ്ങനെ പെരുമാറാനാകില്ല എന്ന് മനസിലാക്കണം” എന്നും പുടിൻ വിമർശിച്ചു. “എല്ലാം ശരിയാകും” എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി, ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ പ്രതികരണം.
Tag: ”America should not try to threaten India and China”; Russia warns America in strong language