ദോഹ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഹമാസ് സ്ഥിരീകരിച്ചതനുസരിച്ച്, നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ആറാമത്തെ മരണപ്പെട്ടത് ഖത്തർ സുരക്ഷാ സേനയിലെ ഒരംഗമാണ്.
ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര സമൂഹം ശക്തമായ പ്രതികരണം രേഖപ്പെടുത്തി. ഖത്തർ, സംഭവത്തെ “ഭീരുത്വപരമായ ഇടപെടൽ” എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണത്തിന് മുമ്പ് അമേരിക്ക മുന്നറിയിപ്പ് നൽകിയെന്ന അവകാശവാദവും ഖത്തർ തള്ളി. “അമേരിക്കയിൽ നിന്ന് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ല. ആക്രമണം ആരംഭിച്ചിട്ട് പത്ത് മിനിറ്റിനുശേഷമാണ് വാഷിങ്ടണിൽ നിന്ന് ഫോൺ വന്നത്,” എന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ വ്യക്തമാക്കി.
സൗദി അറേബ്യയും യുഎഇയും ഇസ്രായേലിനെതിരെ രംഗത്തെത്തി. അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ തുറന്ന ലംഘനമാണ് ഇസ്രായേൽ തുടരുന്ന നടപടി, ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി മുന്നറിയിപ്പു നൽകി. “ഖത്തറിനെതിരായ ആക്രമണം ഭീരുത്വവും നിഷ്ഠൂരവുമായ പ്രവൃത്തിയാണ്,” എന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രതികരിച്ചു. പ്രശ്നങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ എടുത്തത്. ആക്രമണത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
അതേസമയം, ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രായേൽ സ്വയം എടുത്തതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. “ഈ നീക്കം എന്റെ തീരുമാനമല്ല, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേതാണ്,” എന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Tag: Six people reported killed in Doha attack