അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ തല്ലാനുളള ഇടമല്ല ക്യാമ്പസെന്ന് വിദ്യാഭ്യാസ മന്ത്രി
അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ തല്ലാനുളള ഇടമല്ല ക്യാമ്പസെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അഞ്ചാലുംമൂടിൽ പ്ലസ് ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവത്തെ കുറിച്ചാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും, സംഭവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പരിശോധനയ്ക്ക് ശേഷം സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
“ആദ്യം കുട്ടിയാണ് അധ്യാപകനെ തള്ളി വീഴ്ത്തിയത്. തുടർന്ന് അധ്യാപകൻ എഴുന്നേറ്റ് കുട്ടിയെ മർദിച്ചു. എന്നാൽ അധ്യാപകന് അടിയേറ്റാലും വിദ്യാർത്ഥിയെ അടിക്കാൻ അവകാശമില്ല” – മന്ത്രി വ്യക്തമാക്കി.
അതേസമയം, കെ- ടെറ്റ് പാസാകാത്ത അധ്യാപകരെ പിരിച്ചുവിടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയാൽ കേരളത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും, ഇതിനെതിരെ റിവ്യൂ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു. കസ്റ്റഡി മർദന വിവാദത്തെയും മന്ത്രി പ്രതികരിച്ചു. “നിയമത്തിന് വിരുദ്ധമായ പ്രവർത്തനം നടത്തുന്ന പോലീസുകാരെതിരെ കർശന നടപടി സ്വീകരിക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട്. ചില മാധ്യമങ്ങൾ പ്രശ്നങ്ങൾ ഊതി പെരുപ്പിച്ച് പ്രതിപക്ഷത്തിന് അനുകൂലമായി പ്രചരിപ്പിക്കുകയാണ്. ഏറ്റവും കൂടുതലായി പൊലീസ് മർദനങ്ങൾ നടന്നത് യുഡിഎഫ് ഭരണകാലത്താണ്” – ശിവൻകുട്ടി ആരോപിച്ചു.
Tag; Education Minister says campus is not a place for fighting between teachers and students