രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കരുതെന്ന നിലപാടിൽ വി.ഡി. സതീശന്‍ അടക്കമുള്ള നേതാക്കൾ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നിയമസഭാ സമ്മേളനത്തിലെ സാന്നിധ്യത്തെ ചൊല്ലി കോണ്‍ഗ്രസിൽ ഭിന്നത. രാഹുലിനെ പങ്കെടുക്കാൻ അനുവദിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കം ചില നേതാക്കൾ. മാങ്കൂട്ടത്തില്‍ സഭയിൽ എത്തിയാൽ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്നും, ഭരണകക്ഷി ആരോപണങ്ങളെ രാഷ്ട്രീയ ആയുധമാക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. സർക്കാരിനെതിരെ ശക്തമായി ഉയരേണ്ട വിഷയങ്ങൾ അപ്രസക്തമാകുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
രാഹുലിനെതിരെ ആരോപണങ്ങളും പരാതികളും പുറത്ത് വരുന്നതിന് മുമ്പുതന്നെ, ചില പെൺകുട്ടികൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ സതീശനോട് വെളിപ്പെടുത്തിയിരുന്നു. ഇവയിൽ പലതും “സ്ഫോടകാത്മകമായ വിവരങ്ങൾ” ഉൾക്കൊള്ളുന്നതാണെന്ന് പുറത്തുവരുന്ന സൂചനകൾ പറയുന്നു. ഇത്തരം സാഹചര്യത്തിൽ രാഹുലിനോട് വിട്ടുവീഴ്ച പുലർത്തിയാൽ പാർട്ടിക്കും പ്രതിപക്ഷത്തിനും വലിയ തിരിച്ചടിയാകും എന്നാണ് സതീശന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും അത് പ്രതികൂലഫലങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് അദ്ദേഹം.
അതേസമയം, രാഹുലിനെ പൂർണ്ണമായി കൈവിടാൻ പാടില്ല എന്നതാണ് ഷാഫി പറമ്പിൽ അടക്കം എ-ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്. രാഹുലിന്റെ നിയമസഭാ സാന്നിധ്യത്തിൽ തെറ്റൊന്നുമില്ലെന്നും, പാർട്ടി അദ്ദേഹത്തെ ചേർത്ത് പിടിക്കണമെന്നും ഇവർ ആവശ്യമുന്നയിക്കുന്നു. എന്നാൽ എ-ഗ്രൂപ്പിനകത്തുതന്നെ രാഹുലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരും ഉണ്ട്.
ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേതൃത്വം നല്‍കുന്ന അന്തിമ ചര്‍ച്ച ഉടൻ നടക്കും. തീരുമാനം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. പാർട്ടിയിൽ നിന്ന് രാഹുലിനെ സസ്‌പെൻഡ് ചെയ്ത വിവരം കോൺഗ്രസ് ഇതുവരെ സ്പീക്കറെ അറിയിച്ചിട്ടില്ല. ഉടൻ തന്നെ സ്പീക്കർക്ക് കത്ത് നൽകുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.
Tag:V.D. Satheesan have taken a stand that the MLA in Rahul Mangkootathil should not participate in the assembly session