ചാർലി കിർക്കിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ വീഡിയോ പുറത്തുവിട്ട്; എഫ്‌ബിഐ
എഫ്‌ബിഐ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയായ ചാർലി കിർക്കിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ വീഡിയോ പുറത്തുവിട്ടു. വെടിവെയ്പിന് ശേഷം ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതി തൊപ്പിയും സൺഗ്ലാസും ധരിച്ചിരിക്കുകയാണ്. പ്രതിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 100,000 യുഎസ് ഡോളർ പാരിതോഷികം നൽകുമെന്ന് എഫ്‌ബിഐ പ്രഖ്യാപിച്ചു. ഉടൻ തന്നെ ഇയാളെ പിടികൂടുമെന്നുമാണ് അധികൃതരുടെ പ്രതികരണം.
വീഡിയോ യൂട്ടാ വാലി യൂണിവേഴ്സിറ്റിക്ക് സമീപത്ത് നിന്നുള്ളതാണ്. സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടുകയും പിന്നീട് വനമേഖലയിലേക്ക് കടക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് രേഖപ്പെടുത്തിയത്. പ്രതി യൂണിവേഴ്സിറ്റിക്ക് സമീപം ഒരു തോക്ക് ഉപേക്ഷിച്ചതായും സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൈയടയാളവും ഷൂ അടയാളവും ഉൾപ്പെടെ തെളിവുകൾ ലഭിച്ചതായും എഫ്‌ബിഐ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച, യൂട്ടാ യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു കിർക്കിന് കഴുത്തിൽ വെടിയേറ്റത്. സംഭവം നടക്കുമ്പോൾ തന്നെ കഴുത്തിൽ അമർത്തിപ്പിടിച്ച് രക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർത്ഥികൾ നിലവിളിച്ച് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു.
കിർക്കിന്റെ മരണവിവരം പുറത്തുവിട്ടത് ഡോണൾഡ് ട്രംപ് തന്നെയായിരുന്നു. “എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ നഷ്ടമായി. അമേരിക്കൻ യുവാക്കളുടെ ഹൃദയത്തെ ചാർലിയെക്കാൾ ആരും മനസിലാക്കിയിട്ടില്ല,” എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
Tag: FBI releases video of suspect in Charlie Kirk’s murder