ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നുവെന്ന ആരോപണം; ഉത്തർപ്രദേശിൽ യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ ആൾക്കൂട്ട കൊലപാതകം. ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നുവെന്ന ആരോപണത്തിന്റെ പേരിലാണ് ദളിത് യുവാവിനെ കൂട്ടം ചേർന്ന് കൊലപ്പെടുത്തിയത്. 38 വയസുകാരനായ ഹരിയോം എന്ന യുവാവിനെയാണ് പ്രദേശവാസികൾ മർദ്ദിച്ച് കൊന്നത്. റായ്ബറേലി ജില്ലയിലെ ഉഞ്ചഹാറിലാണ് നടന്നത്.
ഒക്ടോബർ 2ന് റെയിൽവേ ട്രാക്കിനടുത്ത് ഹരിയോമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമാക്കാനായി പൊലീസ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചപ്പോൾ, സമൂഹമാധ്യമങ്ങളിൽ ഇയാളെ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച പൊലീസ്, യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി റായ്ബറേലി എഎസ്പി സഞ്ജീവ് കുമാർ സിൻഹ അറിയിച്ചു. ബാക്കി പ്രതികളെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. എസ്‌സി/എസ്‌ടി നിയമപ്രകാരം കുറ്റങ്ങൾ ചേർക്കണമോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച പറ്റിയതിനെ തുടർന്ന് ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും യു.പി. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി ഇരയായ ഹരിയോത്തിന്റെ കുടുംബത്തോട് ഫോൺ വഴി സംസാരിച്ചു. ഇത് നിയമം-ക്രമം പൂർണ്ണമായും തകർന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഫത്തേപൂരിലെ ഇരയുടെ വീട് സന്ദർശിച്ച് കുടുംബത്തിന് പാർട്ടിയുടെ പിന്തുണ ഉറപ്പുനൽകി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഉത്തർപ്രദേശ് നരകമായി മാറിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്‌സ് പോസ്റ്റിൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ഇരയുടെ പിതാവിനെയും സഹോദരനെയും വിളിച്ച് അനുശോചനം അറിയിച്ചു; ഈ അനീതിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും ഉത്തർപ്രദേശ് കോൺഗ്രസ് അറിയിച്ചു.
“റായ്ബറേലി സംഭവം അത്യന്തം ഹൃദയഭേദകമാണ്. പ്രതികൾ വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് — അതിനാൽ ജാതിയെ ആസ്പദമാക്കിയ തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കണം,” എന്ന് എഎസ്പി സിൻഹ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Tag: Youth beaten to death by a mob in Uttar Pradesh for allegedly using drone to steal