ശബരിമല ശ്രീകോവിലിലെ കട്ടിളപ്പടിയും “ചെമ്പ്” എന്ന് മഹസറിൽ; രേഖയിൽ മുരാരി ബാബു ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരുടെ ഒപ്പ്

ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ശ്രീകോവിലിലെ കട്ടിളപ്പടിയും “ചെമ്പ്” എന്നാണ് മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രേഖയിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരാണ് ഒപ്പുവെച്ചത്. കട്ടിളയെ ചെമ്പ് എന്നാണ് രേഖപ്പെടുത്തി, സ്വർണം പൂശുന്നതിനായി അത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് രേഖകളിൽ പറയുന്നത്.
2019 മാർച്ചിൽ കട്ടിള സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. ഉത്തരവിൽ കട്ടിളയിലെ ചെമ്പ് പാളികൾ സ്വർണം പൂശാനാണ് കൈമാറുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ കട്ടിളയിൽ ഇതിനകം തന്നെ 1999-ൽ വിജയ് മല്ല്യയുടെ സഹായത്തോടെ സ്വർണപ്പൂശ് നടത്തിയിരുന്നുവെന്നതാണ് സെന്തിൽനാഥ് ഉൾപ്പെടെയുള്ളവരുടെ വാദം.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കൈമാറുന്നതിന് മുൻപേ കട്ടിളയിലെ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. തുടർന്ന്, 2019 ജൂലൈ 20-ന് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികളും അദ്ദേഹത്തിന് കൈമാറി. ശ്രീകോവിലിന്റെ സ്വർണപൂശ് പൂർത്തിയാക്കി പുതിയതായി സ്ഥാപിക്കുമ്പോൾ വാതിലിന്റെ കട്ടിളകളിൽ പൊതിഞ്ഞിരുന്ന ചെമ്പ് പാളികളും സ്വർണം പൂശാൻ അനുയോജ്യമാണെന്ന് വിലയിരുത്തിയതിനാൽ, അവയും സ്വർണം പൂശാൻ നൽകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി സമ്മതം അറിയിച്ചതായാണ് ഉത്തരവിൽ പറയുന്നത്.
Tag: door frame of the Sabarimala temple is also called “copper” in the Mahasar; The document is signed by several officials including Murari Babu