സലിത കുമാരിയുടെ ആത്മഹത്യയിൽ കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകൻ

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സലിത കുമാരിയുടെ ആത്മഹത്യയിൽ കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകൻ രാഹുൽ രംഗത്തെത്തി. അമ്മയുടെ മരണം ജോസ് ഫ്രാങ്ക്‌ളിൻ പിന്തുടർന്ന് നടത്തിയ കൊലപാതകമാണെന്ന് രാഹുൽ ആരോപിച്ചു. ജനപ്രതിനിധിയായ നിലയിൽ വിവിധ ആവശ്യങ്ങൾക്കായി അമ്മ അദ്ദേഹവുമായി ബന്ധപ്പെട്ടു പോന്നിരുന്നുവെന്നും, ജോസ് ഫ്രാങ്ക്‌ളിൻ അമ്മയെ ഉപദ്രവിക്കുന്നുവെന്ന് അമ്മ പലപ്പോഴും പരോക്ഷമായി പറഞ്ഞിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ആത്മഹത്യ കുറിപ്പിൽ അമ്മ, “തനിക്കു ജീവിക്കാൻ അനുവദിക്കുന്നില്ല” എന്നും “പല രീതിയിലുള്ള ശല്യം നേരിടുന്നു” എന്നും വ്യക്തമാക്കിയിട്ടുണ്ട്. “വെറുതെ ഒരാളുടെ പേരെഴുതേണ്ട സാഹചര്യമല്ല അത്,” എന്നും രാഹുൽ കൂട്ടിച്ചേർത്തു.
ജോസ് ഫ്രാങ്ക്‌ളിൻ അമ്മയെ ഭീഷണിപ്പെടുത്തുകയും രാത്രി സമയങ്ങളിൽ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും, ലൈംഗിക ആവശ്യങ്ങൾക്കും അമ്മയെ നിർബന്ധിച്ചതായും രാഹുൽ ആരോപിച്ചു. രാത്രി പതിനൊന്ന് മണിക്ക് ശേഷവും ഫോൺ വിളിച്ച് ഉപദ്രവിക്കാറുണ്ടായിരുന്നെന്നും, വീടിന് മുന്നിൽ ബൈക്കിൽ എത്തി ഭീഷണിപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുശേഷം അമ്മ വായ്പാ അപേക്ഷയുമായി പോകുന്നത് നിർത്തിയതായും, തനിക്കും സഹോദരിക്കും പ്രത്യേകം കത്തുകൾ എഴുതി വെച്ചിട്ടുണ്ടെന്നും രാഹുൽ അറിയിച്ചു. “അമ്മയെ നഷ്ടപ്പെട്ട എനിക്ക് നീതി വേണം,” എന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ മുട്ടക്കാട് സ്വദേശിനിയായ സലിത കുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഗ്യാസ് ചോർച്ച മൂലമാണ് തീപിടുത്തമെന്ന് കരുതിയെങ്കിലും, പിന്നീട് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലായി. വീടിന് സമീപം ബേക്കറി നടത്തിവരികയായിരുന്നു സലിത.
Tag: Housewife’s son makes serious allegations against Congress councilor Jose Franklin in Salitha Kumari’s suicide