രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റോടെ ഓടി തുടങ്ങും

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റോടെ ഓടി തുടങ്ങും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള ട്രാക്കുകളുടെയും ഇലക്ട്രിക് വയറിങ്ങിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ജാപ്പനീസ് മന്ത്രി നകാനോ ഗുജറാത്ത് സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മെഹ്സാനയിലെ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
2029 ഡിസംബറോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. 2028 ഓടെ താനെ വരെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നീട്ടുമെന്നും 2029 ഓടെ മുംബൈയിൽ എത്തുമെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.
ബുള്ളറ്റ് ട്രെയിൻ സൂറത്തിൽ നിന്ന് ബിലിമോറ വരെയാണ് സർവീസ് നടത്തുക. മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബില്ലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകളായിരിക്കും ഉണ്ടായിരിക്കുക. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പദ്ധതി ജപ്പാൻ സർക്കാരിന്റെ സാങ്കേതിക സഹായത്തോടെയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Tag: country’s first bullet train, will start running, by August 2027