ഗാസ സമാധാന പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾക്കായി നരേന്ദ്ര മോദിയെ ക്ഷണിച്ച് ട്രംപ്

ഗാസ സമാധാന പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാളെ ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് അമേരിക്കയും ഈജിപ്തും ചേർന്ന് നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും, ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പങ്കെടുക്കും.
ഈജിപ്തിലെ ഷാം അൽ ഷെയ്ഖിലാണ് ഉച്ചകോടി നടക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഇരുപതിലധികം രാജ്യങ്ങളാണ് ഈ സമാധാന യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുള്ളത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ എന്നിവർ അടക്കം പ്രമുഖ ലോകനേതാക്കൾ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉച്ചകോടിക്ക് മുമ്പായി ട്രംപ് ഇസ്രായേൽ സന്ദർശിക്കും.
അതേസമയം, ഹമാസ് ബന്ദികളെ മോചിപ്പിക്കൽ നാളെ രാവിലെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നത്. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് വൈകുന്നേരത്തോടെ അന്തിമമാകും. കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേലും ഹമാസും വെടിനിർത്തലിന് സമ്മതിച്ചത്.
Tag: Trump invites Narendra Modi for talks on Gaza peace plan