ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 25 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായി 25 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു കൊണ്ടാണ് അസദുദ്ദീൻ ഒവൈസിയുടെ ആൾ ഇന്ത്യ മജ്ലിസ്-എ-ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM) തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. പട്ടികയിൽ രണ്ട് ഹിന്ദു സ്ഥാനാർത്ഥികൾക്കും സ്ഥാനം ലഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ പേരുകൾ പാർട്ടി ഔദ്യോഗികമായി ‘എക്സ്’ പ്ലാറ്റ്ഫോം വഴി പങ്കുവെച്ചു.
25 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികളെ നിർത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിലെ മുസ്ലിം വോട്ടുകളുടെ പിന്തുണയോടെ മികച്ച നേട്ടം കൈവരിച്ച പാർട്ടിയാണ് എ.ഐ.എം.ഐ.എം. ഇത്തവണ മതസമന്വയത്തിന് പ്രാധാന്യം നൽകി രണ്ട് ഹിന്ദു സ്ഥാനാർത്ഥികളെയും മത്സരിപ്പിച്ചിരിക്കുന്നു.
പട്ടികപ്രകാരം, പാർട്ടി സംസ്ഥാന അധ്യക്ഷൻ അഖ്താറുൽ ഈമാൻ അമൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഹിന്ദു സ്ഥാനാർത്ഥികളായ റാണാ രഞ്ജിത് സിംഗ് ധാക മണ്ഡലത്തിലും മനോജ് കുമാർ ദാസ് സിക്കന്ദ്ര മണ്ഡലത്തിലും മത്സരിക്കും. ബൽറാംപൂരിൽ ആദിൽ ഹസൻ, നർക്കതിയയിൽ ഷമീമുർ ഹഖ്, ഗോപാൽഗഞ്ചിൽ അദസ് സലാം എന്നിവർ സ്ഥാനാർത്ഥികളാണ്.
അതുപോലെ, ജോക്കിഹാട്ടിൽ മുർഷിദ് ആലം, ബഹാദുർഗഞ്ചിൽ തൗസിഫ് ആലം, താക്കൂർഗഞ്ചിൽ ഗുലാം ഹസ്നൈൻ, കിഷൻഗഞ്ചിൽ അഭിഭാഷകൻ ഷംസ് ആഗാസ്, ബൈസിയിൽ ഗുലാം സർവാർ, ഷെർഘട്ടിയിൽ ഷാൻ-ഇ-അലി ഖാൻ, നാഥ് നഗറിൽ മുഹമ്മദ് റവാൻ, മധുബാനിയിൽ റാഷിദ് ഖലീൽ അൻസാരി, നവാഡയിൽ നസീമ ഖത്തൂൻ, ദർഭംഗ റൂറലിൽ മുഹമ്മദ് ജലാൽ, ഗൗരബൗറത്തിൽ അക്തർ ഷഹൻഷാ, കസ്ബയിൽ ഷാനവാസ് ആലം, അരാരിയയിൽ മുഹമ്മദ് മൻസൂർ ആലം, ഷെരാരിയിൽ മുഹമ്മദ് മതിയുർ റഹ്മാൻ സർദാരി എന്നിവർ മത്സരരംഗത്തുണ്ട്.
ആസാദ് സമാജ് പാർട്ടിയുമായും ജനതാ പാർട്ടിയുമായും സഖ്യത്തിലൂടെയാണ് എ.ഐ.എം.ഐ.എം ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. “ദലിതർ, ന്യൂനപക്ഷങ്ങൾ, പിന്നാക്കവർഗങ്ങൾ, അടിച്ചമർത്തപ്പെട്ടവർ എന്നിവരുടെ ശബ്ദമായാണ് ഞങ്ങൾ ഈ സഖ്യത്തിലൂടെ മുന്നോട്ടുപോകുന്നത്. അവരുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരും,” എന്ന് എ.ഐ.എം.ഐ.എം ബിഹാർ പ്രസിഡന്റ് അഖ്താറുൽ ഈമാൻ വ്യക്തമാക്കി.
Tag: Bihar Assembly Elections: Asaduddin Owaisi’s party announces list of 25 candidates