ചൈനയെ ഭീഷണിപ്പെടുത്തി ട്രംപ്; വ്യാപാര കരാറില്ലെങ്കിൽ നവംബർ ഒന്നു മുതൽ തീരുവ 155% ആക്കും

യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ഒപ്പുവെച്ചതിന് ശേഷമാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
“ചൈന നമ്മളോട് വലിയ ബഹുമാനം കാണിക്കുമെന്നാണ് ഞാൻ കരുതുന്നത്. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യത നൽകുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, നിലവിൽ അവർക്ക് 55% താരിഫാണ് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. എന്നാൽ, യുഎസുമായി ന്യായമായ ഒരു വ്യാപാര കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% തീരുവ നവംബർ ഒന്നു മുതൽ 155% ആയി ഉയരും,” ട്രംപ് പറഞ്ഞു.
നിരവധി രാജ്യങ്ങളുമായി അമേരിക്ക ഉണ്ടാക്കിയ വ്യാപാര കരാറുകൾ ആ രാജ്യങ്ങൾ മുതലെടുപ്പിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വളരെ ന്യായമായ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സോയാബീൻ തർക്കവും പ്രതികാര നടപടികളും:
നവംബർ ഒന്നോടെ ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെയും പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങില്ലെന്ന ചൈനീസ് തീരുമാനത്തിന് മറുപടിയായി ട്രംപ് പ്രതികാര നടപടികളുമായി രംഗത്തെത്തി. ചൈനയിൽ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
“നമ്മുടെ സോയാബീൻ മനഃപൂർവ്വം വാങ്ങാതിരിക്കുന്നത് വഴി സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. പാചക എണ്ണയുടെയും മറ്റ് ഘടകങ്ങളുടെയും കാര്യത്തിൽ ചൈനയുമായുള്ള ബിസിനസ്സ് അവസാനിപ്പിക്കുന്ന പ്രതികാര നടപടികൾ ആലോചനയിലാണ്. നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.
Tag: Trump threatens China; Tariffs will increase to 155% from November 1 if no trade deal is reached