ബിഹാറിൽ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ധാരണ

ബിഹാറിൽ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ധാരണയായി. തേജസ്വിയെ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടുണ്ട്. നാളത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും, ഇതോടെ പ്രചാരണത്തിലെ ആശയക്കുഴപ്പം തീരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ, മഹാസഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ തേജസ്വി യാദവ് സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കായി വമ്പൻ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് സഖ്യനേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റയ്ക്ക് വാർത്താസമ്മേളനം നടത്തി. ഇതിന് പിന്നാലെ അനുനയ നീക്കത്തിൻ്റെ ഭാഗമായി കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് തേജസ്വി യാദവിനെ കണ്ടിരുന്നു.
വാർത്താസമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവർത്തിച്ച് താൻ തന്നെയാണ് മഹാസഖ്യത്തിൻ്റെ മുഖമെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടിരുന്നു. നിതീഷ് കുമാർ സ്ത്രീകൾക്ക് പ്രതിമാസ സഹായമായി പതിനായിരം രൂപ പ്രഖ്യാപിച്ചപ്പോൾ, സർക്കാർ സന്നദ്ധ പ്രവർത്തകരായ സ്ത്രീകൾക്ക് മുപ്പതിനായിരം രൂപ പ്രതിമാസ സഹായമായി തേജസ്വി പ്രഖ്യാപിച്ചു. ജീവിക ദീദിമാരുടെ ജോലി സ്ഥിരമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ‘മാ ബേട്ടി’ പദ്ധതിക്കായി പ്രതിമാസം മുപ്പതിനായിരം രൂപ നീക്കിവയ്ക്കുമെന്നും തേജസ്വി പറഞ്ഞു. ഒരു വീട്ടിൽ ഒരു സർക്കാർ ജോലിയെന്ന പ്രഖ്യാപനത്തിൻ്റെ തുടർനടപടികൾ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ തുടങ്ങുമെന്നും തേജസ്വി യാദവ് അറിയിച്ചു.
Tag: Agreement to declare Tejashwi Yadav as CM candidate in Bihar