മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷം; കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയി, 300-ൽ അധികം പേർക്ക് പരിക്ക്

മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തിനിടെ കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയതായി റിപ്പോർട്ട്. 300-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കളിപ്പാട്ടം എന്ന് കരുതിയാണ് പലരും ഈ ഗൺ ഉപയോഗിച്ചത്. പൊട്ടിത്തെറിയിൽ പുറന്തള്ളപ്പെട്ട ലോഹ കഷ്ണങ്ങളും കാർബൈഡ് വാതകവും കണ്ണിൽ പതിച്ചാണ് ഇത്രയധികം പേർക്ക് പരിക്കേറ്റത്.
സർക്കാർ ഒക്ടോബർ 18-ന് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും, കാർബൈഡ് ഗൺ എന്നറിയപ്പെടുന്ന ഈ പടക്കം പ്രാദേശിക ചന്തകളിൽ പരസ്യമായി വിറ്റഴിക്കപ്പെട്ടു. വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് അപകടമുണ്ടായത്. കുരങ്ങുകളെയും പക്ഷികളെയും തുരത്താൻ കർഷകർ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണ് കാർബൈഡ് ഗൺ.
സംഭവവുമായി ബന്ധപ്പെട്ട് കാർബൈഡ് ഗൺ കച്ചവടം ചെയ്ത നാല് പേർ അറസ്റ്റിലായി. പരിശോധനയിൽ നൂറോളം കാർബൈഡ് ഗണ്ണുകൾ പോലീസ് പിടിച്ചെടുത്തു.
150 മുതൽ 200 രൂപ വരെ വിലയുള്ള ഈ ഉപകരണം ബോംബ് പോലെ പൊട്ടിത്തെറിക്കുമെന്നതാണ് പ്രത്യേകത. കാർബൈഡ് ഗൺ പൊട്ടിച്ചതിനെ തുടർന്ന് കണ്ണ് പൂർണ്ണമായും കരിഞ്ഞുപോയതായും ഒന്നും കാണാൻ കഴിയുന്നില്ലെന്നും പരിക്കേറ്റവർ പറയുന്നു. സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ട് പലരും പടക്ക തോക്ക് വീട്ടിൽ നിർമ്മിക്കാനും ശ്രമിച്ചതായും വിവരമുണ്ട്.
Tag: Diwali celebration using carbide guns in Madhya Pradesh; 30 children lose their sight, over 300 injured



