ശബരിമല സ്വർണക്കൊള്ള കേസ്; ബെല്ലാരിയിൽ നിന്ന് 400 ഗ്രാം സ്വർണം കണ്ടെത്തി

ശബരിമല സ്വർണക്കൊള്ള കേസിൽ വലിയ മുന്നേറ്റം. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണം പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ബെല്ലാരിയിലെ ഗോവർധന്റെ ആഭരണശാല ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് ഏകദേശം 400 ഗ്രാം സ്വർണം കണ്ടെത്തിയത്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തുടർന്ന് ബെല്ലാരിയിലേക്കുമാണ് ഈ സ്വർണം എത്തിച്ചത്. സ്വർണം വിറ്റ് പണം കൈപ്പറ്റിയതായാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിൽ പരിശോധന നടത്തിയത്.
ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ തന്റെ മൊഴിയിൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 476 ഗ്രാം സ്വർണം വാങ്ങിയതായി പറഞ്ഞിരുന്നു. ഇരുവരുടെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് SIT ഇപ്പോഴും വിശദമായ അന്വേഷണം തുടരുകയാണ്.
അതേസമയം, കേസിലെ രണ്ടാമത്തെ പ്രതിയായ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ നിന്നും SIT നിർണായക രേഖകളും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണവ. നാലു മണിക്കൂറോളം നീണ്ട പരിശോധനയിലാണ് രേഖകൾ കൈവശപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Tag: Sabarimala gold theft case; 400 grams of gold recovered from Bellary



