അടിമാലി മണ്ണിടിച്ചിൽ; ജില്ലയിലെ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവ്

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ നടപടിയെടുത്ത് ജില്ലാ കളക്ടർ. അപകടത്തെ തുടർന്ന് ജില്ലയിലെ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ച് രണ്ട് ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട്, നാല് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പഠന റിപ്പോർട്ടുകൾ ലഭ്യമാകുന്നതുവരെ, NH-85 ഉൾപ്പെടെയുള്ള മണ്ണിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളും നിർത്താൻ ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർക്കാണ് നിർദ്ദേശം. റോഡിലും വീടുകളിലേക്കും വീണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച നെടുമ്പള്ളിക്കുടിയിലെ ബിജുവിന്റെ (45) സംസ്‌കാരം കഴിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യയുടെ കാലിലെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പൂർത്തിയായി. ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം സന്ധ്യയെ ഐസിയുവിലേക്ക് മാറ്റി.
എൻഎച്ച്എഐയുടെ വാർത്താ കുറിപ്പിൽ പറയുന്നതനുസരിച്ച്, മണ്ണിടിച്ചിലിന് കാരണമായത് ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതല്ല. അപകടം ബെജുവും ഭാര്യ സന്ധ്യയും വ്യക്തിപരമായ ആവശ്യത്തിനെത്തിയപ്പോൾ മാത്രമാണ് ഉണ്ടായതെന്നും, മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ മുമ്പേ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എൻഎച്ച്എഐ വ്യക്തമാക്കിയിട്ടുണ്ട്. NH-85-ൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമല്ലാത്ത മണ്ണെടുപ്പുകളുമായി ബന്ധപ്പെട്ടതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് എതിരെ ദേശീയപാത അതോറിറ്റി വിശദീകരണം നൽകിയിട്ടുണ്ട്.
Tag: Adimali landslide; Order to temporarily halt national highway construction activities in the district



