‘ഹാൽ’ സിനിമയെ എതിർത്ത് ആർഎസ്എസ് രംഗത്ത്; ഹൈക്കോടതിയിൽ കക്ഷിയായി ചേരാൻ അപേക്ഷ സമർപ്പിച്ചു

സെൻസർ ബോർഡിന്റെ കടുത്ത നിർദേശങ്ങൾ നേരിട്ട ‘ഹാൽ’ സിനിമയെ എതിർത്ത് ആർഎസ്എസ് രംഗത്ത്. ചിത്രത്തെ എതിർത്ത് ഹൈക്കോടതിയിൽ കക്ഷിയായി ചേരാൻ ആർഎസ്എസ് നേതാവ് അപേക്ഷ സമർപ്പിച്ചു. ആർഎസ്എസിന്റെ ചേരാനല്ലൂർ ശാഖയിലെ മുഖ്യശിക്ഷക് എം.പി. അനിലാണ് അപേക്ഷ നൽകിയിരിക്കുന്നത്.
സിനിമ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതും, മത– സാമൂഹിക ഐക്യം തകർക്കുന്നതുമായ ഉള്ളടക്കം പ്രദർശിപ്പിക്കുന്നതാണെന്ന് അപേക്ഷയിൽ പറയുന്നു. ആർഎസ്എസിനെ കലാപവും കൊള്ളയും നടത്തുന്ന സംഘടനയായി ചിത്രീകരിച്ചിട്ടുണ്ടെന്നും, അതുവഴി സംഘത്തെ പിന്തുണയ്ക്കുന്നവരുടെ വികാരങ്ങളെ ആഴത്തിൽ മുറിപ്പെടുത്തുന്നുവെന്നും അപേക്ഷയിൽ ആരോപിക്കുന്നു. ഇത്തരത്തിലുള്ള സിനിമകൾ തടയുന്നത് സെൻസർ ബോർഡിന്റെ ഉത്തരവാദിത്തമാണെന്നും, ബോർഡ് അത് തന്നെ ചെയ്തുവെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു.
‘ഹാൽ’ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിനിടയിലാണ് ആർഎസ്എസിന്റെ അപേക്ഷ. നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും സെൻസർ ബോർഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും ഉത്തരവുകൾക്കെതിരെ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിക്കുന്നതിന് മുൻപ് കോടതി സിനിമ നേരിൽ കണ്ടിരുന്നു.
ഷെയ്ൻ നിഗം നായകനായി അഭിനയിച്ചിരിക്കുന്ന ഈ സിനിമയിൽ, മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് പ്രമേയം. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ 19 രംഗങ്ങൾ വെട്ടണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. കൂടാതെ “ധ്വജപ്രണാമം”, “സംഘം കാവലുണ്ട്”, “ഗണപതിവട്ടം”, “രാഖി കെട്ടൽ” തുടങ്ങിയ സംഭാഷണങ്ങളും പരാമർശങ്ങളും നീക്കം ചെയ്യണമെന്നാണ് നിർദേശം. ഈ ഭാഗങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ‘എ’ സർട്ടിഫിക്കറ്റ് നൽകാനാകൂവെന്നതാണ് ബോർഡിന്റെ നിലപാട്.
Tag: RSS opposes the movie ‘Haal’; files application to join as a party in the High Court



