”ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചു”; ബീഹാറിലെ പ്രചാരണ റാലിയിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ബീഹാറിലെ മുസഫർപൂരിൽ നടന്ന പ്രചാരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസിനെയും ആർജെഡിയെയും കടുത്ത ഭാഷയിൽ വിമർശിച്ചു. ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചുവെന്നായിരുന്നു മോദിയുടെ ആരോപണം. ബീഹാറിൽ തേജസ്വി യാദവും രാഹുൽ ഗാന്ധിയും സൗഹൃദം നടിക്കുന്നത് “ഗുണ്ടാരാജ്” തിരികെ കൊണ്ടുവരാനുള്ള ശ്രമമാണെന്നും മോദി പറഞ്ഞു.
ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രമേ ബാക്കിയുള്ളുവെങ്കിലും, രണ്ടു മുന്നണികളും റാലികളിലൂടെ പ്രചാരണം ഊർജിതമാക്കുകയാണ്.
മോദിയുടെ ആരോപണത്തിന് പശ്ചാത്തലമായത് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ്. വോട്ട് നേടാനാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന് രാഹുൽ പരിഹസിച്ചിരുന്നു. “വോട്ട് കിട്ടിയാൽ മോദി നൃത്തം ചെയ്യാനും തയ്യാറാകും,” എന്നാണ് രാഹുലിന്റെ പരാമർശം. ഇതിന് മറുപടിയായി, രാജ്യത്തെ ആകെ ഉത്സവമായി കാണുന്ന ഛഠ് പൂജയെ അപമാനിച്ചവർക്കെതിരെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും മോദി പറഞ്ഞു.
ബീഹാറിൽ കോൺഗ്രസിനും ആർജെഡിക്കും ഇടയിൽ ഭിന്നതകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന. “തേജസ്വിയും രാഹുലും കാണിക്കുന്ന സൗഹൃദം താൽക്കാലികമാണ്; അധികാരം പിടിക്കാനായുള്ള തന്ത്രമാണത്. ബീഹാറിനെ വീണ്ടും കുഴപ്പത്തിലാക്കാനുള്ള ശ്രമമാണത്,” എന്നും മോദി ആരോപിച്ചു. കോൺഗ്രസ് മോദിയുടെ പ്രസ്താവന തള്ളി. “രാഹുൽ ഗാന്ധിയുടെ വാക്കുകൾ മോദി വളച്ചൊടിച്ചിരിക്കുകയാണ്,” എന്നാണ് പാർട്ടിയുടെ പ്രതികരണം.
പ്രചാരണ രംഗം ചൂടുപിടിച്ച ബീഹാറിൽ ഇന്ന് നരേന്ദ്ര മോദി രണ്ട് റാലികളിലും, മുഖ്യമന്ത്രി നിതീഷ് കുമാർ നാല് യോഗങ്ങളിലുമായി പങ്കെടുക്കുന്നു. രാഹുൽ ഗാന്ധിയും റാലികൾക്കെത്തിയതോടെ രാഷ്ട്രീയ ആവേശം കൂടി ഉയർന്നിരിക്കുകയാണ്.
Tag: Congress insulted Chhath Puja’; PrimemMinister slams him at Bihar campaign rally



