keralaKerala NewsLatest NewsLocal NewsUncategorized

ആറ്റൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവം: അമ്മയ്‌ക്കെതിരെ കേസ്; പൊലീസ് നിരീക്ഷണത്തിൽ

ആറ്റൂരിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37) പൊലീസ് നിരീക്ഷണത്തിലാണ്. എട്ടുമാസം പ്രായമായ ഗർഭത്തിൽ ജനിച്ച നവജാത ശിശുവിന്റെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ക്വാറിയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ മാതാവായ സ്വപ്ന എട്ടുമാസം ഗർഭിണിയായിരുന്നു.

രണ്ടാഴ്ച മുമ്പ് ഗർഭം അലസിപ്പിക്കാൻ മരുന്ന് കഴിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മരുന്ന് കഴിച്ച ദിവസങ്ങൾക്കുശേഷം വീട്ടിലെ ടോയ്ലറ്റിൽ സ്വപ്ന പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ ബാഗിലാക്കി ഒളിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങൾക്ക് അറിയാതെയാണ് സ്വപ്ന കുഞ്ഞിനെ ബാഗിൽ സൂക്ഷിച്ചത്.

തുടർന്ന് പാലക്കാട് കൂനത്തറയിലെ മാതൃഭവനിലേക്ക് പോകുമ്പോൾ ബാഗും കൈയിൽ കരുതുകയായിരുന്നു. ആർത്തവസമയത്തെ രക്തം പുരണ്ട തുണിയാണെന്ന് പറഞ്ഞ് ബന്ധുവിന് ബാഗ് കൈമാറി. ബാഗിൽ രക്തം പുരണ്ട തുണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച ബന്ധു, സ്വപ്നയുടെ നിർദ്ദേശപ്രകാരം സമീപത്തെ ഉപേക്ഷിക്കപ്പെട്ട ക്വാറിയിൽ ബാഗ് എറിഞ്ഞു. പിന്നീട് ബാഗിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം ആണെന്ന് വ്യക്തമായി.

ഒക്ടോബർ 10-നാണ് പ്രസവം നടന്നത്. പ്രസവശേഷം ഗുരുതരമായ ശാരീരികാവസ്ഥ നേരിട്ട സ്വപ്നയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ഡോക്ടർമാർ അവളുടെ ആരോഗ്യനിലയിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് വിവരം അറിഞ്ഞു. ചോദ്യം ചെയ്യലിൽ യുവതി സംഭവം വെളിപ്പെടുത്തുകയായിരുന്നു.

ടോയ്ലറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിന്റെ മുഖത്ത് വെള്ളം ഒഴിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തി. മറ്റാരെങ്കിലും സംഭവത്തിൽ പങ്കാളികളാണോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്. സ്വപ്ന ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tag: Newborn baby throwninto quarry in Attur: Case filed against mother; Police under surveillance

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button