ബിഹാർ തെരഞ്ഞെടുപ്പ് ; ലാലുപ്രസാദ് യാദവും കുടുംബവും വോട്ട് രേഖപ്പെടുത്തി

ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും കുടുംബവും വോട്ട് രേഖപ്പെടുത്താനെത്തി. ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റം വരുമെന്ന് ലാലു പ്രസാദ് യാദവും വ്യക്തമാക്കി.
തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ആശംസകള്‍ നേരുന്നതായി ഇരുവരുടെയും അമ്മയും മുന്‍ മുഖ്യമന്ത്രിയുമായ രാബ്റി ദേവിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ രണ്ട് മക്കള്‍ക്കും ആശംസകള്‍ നേരുന്നു. തേജ് പ്രതാപ് അവന്റെ ഇഷ്ടത്തിന് മത്സരിക്കുന്നു. ഞാന്‍ അവരുടെ അമ്മയാണ്. രണ്ട് പേര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും വോട്ട് ചെയ്യാനുള്ള അവകാശം മറക്കരുതെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, എന്നും രാബ്റി ദേവി പറഞ്ഞു.
18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്, ഇതിൽ തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. ഏകദേശം 3.75 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്.
എൻഡിഎയും മഹാസഖ്യവും (MGB) തമ്മിലാണ് മുഖ്യ പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ 121 മണ്ഡലങ്ങളിൽ മഹാസഖ്യം 61 സീറ്റുകളും എൻഡിഎ 59 സീറ്റുകളും നേടിയിരുന്നു. അതുകൊണ്ട് തന്നെ ഈ ഘട്ടം നിർണായകമായിരിക്കുന്നു. ഈ ഘട്ടത്തിലെ ഫലം ബാക്കി ഘട്ടങ്ങൾക്കുള്ള രാഷ്ട്രീയ ധാരണയും വോട്ടിംഗ് പ്രവണതയും നിശ്ചയിക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഈ ഘട്ടത്തിൽ മന്ത്രിമാരടക്കം നിരവധി മുൻനിര നേതാക്കൾ മത്സരിക്കുന്നതിനാൽ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന പോരാട്ടമാണ് ഇത്. സ്ത്രീ വോട്ടർമാരുടെയും ആദ്യവട്ട വോട്ടർമാരുടെയും പങ്കാളിത്തം ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഈ ഘട്ടത്തിൽ വിജയിക്കുന്നവർക്കാണ് ബാക്കി ഘട്ടങ്ങളിലും മുന്നേറ്റം നടത്താൻ കൂടുതൽ സാധ്യതയെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Tag: Bihar election 2025; Lalu Prasad Yadav and family cast their votes



