ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്; കോഴിക്കോട്ടുനിന്ന് എറണാകുളത്തെത്തി.

കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ട ജനശതാബ്ദി ട്രെയിനിലെ ഒരു യാത്രക്കാരന് കോവിഡ്സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയായ 29കാരനാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ഇബി ജീവനക്കാരനു രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ സമ്പർക്കം സംശയിച്ചാണു കഴിഞ്ഞ ദിവസം സ്രവം പരിശോധനയ്ക്കു നൽകിയിരുന്നത്.
ട്രെയിനിൽ ഇയാൾ തൃശൂർ എത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം വിളിച്ചറിയിക്കുന്നത്. ഇതോടെ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങി പൊലീസിനെയും ആർപിഎഫ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിൽ കാര്യമായി യാത്രക്കാരുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം ഇരുന്ന സീറ്റിന് സമീപം യാത്രക്കാർ ഇല്ലായിരുന്നു എന്നതുമാണ് ആശ്വാസകരം. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ട്രെയിനിൽ ഇയാൾ സഞ്ചരിച്ചു വന്ന കമ്പാർട്മെന്റ് അണുവിമുക്തമാക്കിയശേഷമാണ് യാത്ര തുടർന്നത്. ഇയാൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ആംബുലൻസിനായി കാത്തിരുന്ന ഇരിപ്പിടവും റെയിൽവേ അണുവിമുക്തമാക്കിയിട്ടുണ്ട്.