കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന.

കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതിയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈനക്ക് പുറത്ത് 100 കേസുകള്‍ പോലും ഇല്ലാതിരുന്ന സമയത്താണ് ലോകാരോഗ്യ സംഘടന പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യുഎച്ച്ഒ അടിയന്തരസമിതി കോവിഡ് കാലത്ത് നാലാം തവണയാണ് ചേർന്നിരിക്കുന്നത്.
നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണിത്. അതിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നീണ്ടുനില്‍ക്കുമെന്നും അദേഹം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സമിതി ആലോചിക്കുകയാണ്. എത്രയും പെട്ടെന്ന് വാക്‌സിന്‍ വികസിപ്പിക്കുന്നത് മാത്രമാണ് കോവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്ന് ടെഡ്രോസ് പറയുകയുണ്ടായി.