കളക്ടറുടെ ട്രഷറി അക്കൗണ്ടിൽ നിന്നും രണ്ട് കോടി രൂപ തട്ടിയ ബിജുലാലിനെ പിരിച്ചുവിട്ടു.

കളക്ടറുടെ ട്രഷറി അക്കൗണ്ടിൽ നിന്നും രണ്ട് കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. നോട്ടീസ് പോലും നല്‍കാതെയാണ് ധനവകുപ്പ് പിരിച്ചു വിടൽ നടപടി സ്വീകരിച്ചത്. നോട്ടീസ് ബിജുലാലിന് നല്‍കേണ്ടെന്നാണ് ധനവകുപ്പ് തീരുമാനം. ഗുരുതര കുറ്റകൃത്യാണ് ബിജുലാല്‍ നടത്തിയതെന്നും ധനവകുപ്പ് പറഞ്ഞു. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വഞ്ചിയൂര്‍ ട്രഷറിയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റം ചെയ്യാനും ധനവകുപ്പ് നടപടി സ്വീകരിച്ചു.
പണംതട്ടാന്‍ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നതിനെ പറ്റി വകുപ്പുതല അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. തട്ടിയെടുത്ത പണം ബിജുലാല്‍ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. തട്ടിയെടുത്ത രണ്ടു കോടിയില്‍ 61 ലക്ഷം രൂപ ബിജുലാല്‍ തന്റെ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. സബ്ട്രഷറി ഓഫിസറുടെ ലോഗിനും പാസ്വേഡും ഉപയോഗിച്ച് പണം തട്ടിയ സാഹചര്യത്തിൽ വിപുലമായ അന്വേഷണമാണ് ട്രഷറി വകുപ്പ് ഉദ്ദേശിക്കുന്നത്. ബിജുലാല്‍ മുന്‍പു ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ട്രഷറിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്മെന്റ് സെല്‍, വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ക്യാൻസൽ ചെയ്തിരുന്നെങ്കിൽ പണം തട്ടൽ തന്നെ നടക്കില്ല.
ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ബിജുലാൽ പണം മാറ്റിയത്. ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളില്‍ തന്നെ കണ്ടെത്തുകയായിരുന്നു. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളില്‍ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.