ചൈനീസ് ഓൺലൈൻ ചൂതാട്ട കമ്പനികൾ ഇന്ത്യയിൽ നിന്ന് 1268 കോടി ഒഴുക്കി.

ചൈനീസ് ഓൺലൈൻ ചൂതാട്ട കമ്പനികൾ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് നടത്തി വന്നിരുന്ന 15 ഓളം ചൂതാട്ട കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി 47 കോടിയോളം രൂപ പിടിച്ചെടുത്തു. മുംബൈ, പുണെ, ഡൽഹി, ഗുരുഗ്രാം, തുടങ്ങിയ പതിനഞ്ചോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 46.96 കോടി രൂപയാണ് പിടിച്ചെടുത്തത്. ഓൺലൈൻ ചൂതാട്ട റാക്കറ്റ് നിയമവിരുദ്ധമായി നടത്തി വന്നിരുന്ന ഒരു ചൈനീസ് പൗരനും, മൂന്ന് ഇന്ത്യക്കാരും, ഹൈദരാബാദ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ബുധനാഴ്ച ഇവരെ പിടികൂടിയപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ, പുണെ, ഡൽഹി, ഗുരുഗ്രാം, എന്നിവിടങ്ങളിൽ വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റൈഡ് നടത്തുകയായിരുന്നു.

റെയ്ഡിൽ കുടുങ്ങിയവർ നാല് ബാങ്കുകളിലായി നിക്ഷേപിച്ചിരുന്ന 46.96 കോടി രൂപ തുടർന്ന് ഇ ഡി മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഓൺലൈൻ കമ്പനിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓപ്പറേഷൻസ് തലവൻ യാഹ് ഹാവോ, കമ്പനിയുടെ ഇന്ത്യൻ ഡയറക്ടർമാരായ ധീരജ് സർക്കാർ, അങ്കിത് കപൂർ, നീരജ് തുലി എന്നിവരെ ഹൈദരാബാദിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
എച്ച്എസ്ബിസി ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന നിരവധി അക്കൗണ്ടുകളിലൂടെയാണ് ഇവർ പണ കൈമാറ്റം നടത്തി വന്നിരുന്നത്. ചൈന ആസ്ഥാനമായ ‘ബെയ്ജിങ് ടി പവർ കമ്പനി’യുടെ കീഴിലുള്ള 18 ഓളം കമ്പനികളാണ് ഓൺലൈൻ ചൂതാട്ടം നടത്തി വന്നിരുന്നത്. ചൂതാട്ടത്തിലൂടെ മാത്രം 1268 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചൈന അടക്കമുള്ള പുറം രാജ്യങ്ങളിലേക്ക് ഒഴുകിയത്. പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ പേയ്മെന്റ് ആപ്ലിക്കേഷന് ഫ്ലാറ്റ്ഫോമുകൾ ആണ് ചൂതാട്ടക്കാർ ഇടപാടുകൾക്കായി ഉപയോഗിച്ച് വന്നിരുന്നത്.
ലോക്ഡൗൺ ആരംഭിച്ച ശേഷം വ്യാപകമായ തോതിൽ ഇവർ ഓൺലൈൻ ചൂതാട്ടവും നടത്തി വരുകയായിരുന്നു. ഹൈദരാബാദിൽനിന്നുള്ള ഒരാൾക്ക് 1.64 ലക്ഷവും മറ്റൊരാരാൾക്ക് 97,000 രൂപയും നഷ്ട്ടപെട്ട സംഭവത്തോടെയാണ്, ചൂതാട്ട റാക്കറ്റിനെ പറ്റി വിവരം ലഭിക്കുന്നത്.