5000 തൊഴിലാളികളുടെ വിരലടയാളം പരിശോധിച്ച് മോഷണം നടത്തിയവരെ എൻഐഎ അറസ്റ്റ് ചെയ്തു.

കൊച്ചിൻ ഷിപ്പ്‍യാർഡിൽ ഉണ്ടായിരുന്ന വിമാനവാഹിനിക്കപ്പലിൽ മോഷണം നടത്തിയ രണ്ടുപേരെ എൻഐഎ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ, സെപ്റ്റംബർ മാസങ്ങള്‍ക്കിടയിലാണ് കൊച്ചിൻ ഷിപ്പ്‍യാർഡിലെ വിമാനവാഹിനിക്കപ്പലിൽ നിന്ന് ഇലക്ട്രോണിക് ഹാർഡ്‌വെയറുകളുൾപ്പെ ടെയുള്ള രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത്. സുമിത് കുമാർ സിങ്(23), ദയറാം (22) എന്നിവരെ ബിഹാർ രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

ഇലക്ട്രോണിക് ഉപകരണങ്ങൾ, കംപ്യൂട്ടർ പ്രൊസസർ, റാം, ഡ്രൈവുകൾ തുടങ്ങിയവും എൻ ഐ എ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേരള പൊലീസിൽ നിന്നും ഈ കേസ് എൻഐഎ ഏറ്റെടുക്കുന്നത്. നിരവധി സംസ്ഥാനങ്ങളിലായി വിപുലമായ അന്വേഷണമാണ് എൻഐഎ നടത്തിയത്. സുമിത് കുമാറിനെ ബിഹാറിലെ മുൻഗെർ ജില്ലയിൽ നിന്നും, ദയറാം നെ രാജസ്ഥാനിലെ ഹനുമാൻഗാവ് ജില്ലയിൽ നിന്നുമാണ് അറസ്റ്റ് ചെയ്യുന്നത്. സുമിത് കുമാർ സിങ്ങും ദയ റാമും ഷിപ്പ്‍യാർഡിൽ പെയിന്റിങ് ജോലി കരാർ വ്യവസ്ഥയിൽ ചെയ്തിരുന്നു.. അറ്റകുറ്റപ്പണി നടക്കുന്ന വിമാനവാഹിനിക്കപ്പലിലെ പെയിന്റിങ് ജോലി ഇവരാണ് ചെയ്തിരുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ച് വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മോഷണം നടത്തിയത്തിൽ പിന്നെ ഇവർ സ്വന്തം നാട്ടിലേക്ക് പോയി. മോഷണത്തെക്കുറിച്ച് യാതൊരു സൂചനയും ആദ്യഘട്ടത്തിൽ ലഭ്യമായിരുന്നില്ല. മോഷണം നടന്ന കാലയളവിൽ ഷിപ്പ്‍യാർഡിൽ ജോലി ചെയ്തിരുന്ന 5000 തൊഴിലാളികളുടെ വിരലടയാളം എൻഐഎ പരിശോധിച്ചു. നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ മോഷണത്തെക്കുറിച്ച് സൂചന നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.