മുസ്‌ലിമിന് ഒന്നിലേറെ വിവാഹം തുല്യമായി പോറ്റാനാകുമെങ്കിൽ മാത്രം;കേരള ഹൈക്കോടതി
സമ്പത്തുണ്ടെങ്കിലും മുസ്‌ലിം സമൂഹത്തിലെ ഭൂരിഭാഗംപേർക്കും ഒരു ഭാര്യയേയുള്ളു. നീതി ഉറപ്പ് വരുത്തണമെന്ന ഉദ്ഘോഷമാണ് ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥത്തിന്റെ യഥാര്‍ഥ ആത്മാവെന്നും കോടതി പറഞ്ഞു

കൊച്ചി: ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്‌ലിം നിയമപ്രകാരം ഒന്നിലെറെ വിവാഹത്തിന് അനുവദിക്കൂ എന്ന് ഹെെക്കോടതി. സമ്പത്തുണ്ടെങ്കിലും മുസ്‌ലിം സമൂഹത്തിലെ ഭൂരിഭാഗംപേർക്കും ഒരു ഭാര്യയേയുള്ളു. നീതി ഉറപ്പ് വരുത്തണമെന്ന ഉദ്ഘോഷമാണ് ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥത്തിന്റെ യഥാര്‍ഥ ആത്മാവെന്നും കോടതി പറഞ്ഞു.
രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന കാഴ്ച പരിമിതിയുള്ള വ്യക്തിക്ക് മതനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ സർക്കാർ കൗൺസിലിങ് നൽകണമെന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പാലക്കാട് സ്വദേശിയായ അൻപതുകാരൻ ഭിക്ഷാടനത്തിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ചാണ് ഭാര്യമാരെ പോറ്റിയിരുന്നത്. ആദ്യ ഭാര്യയുമായുള്ള ബന്ധം തുടരുമ്പോഴായിരുന്നു രണ്ടാം വിവാഹം.
തന്നെ തലാഖ് ചൊല്ലി മൂന്നാമതും വിവാഹം കഴിക്കാൻ ഭർത്താവ് തീരുമാനിച്ചതിനെ തുടർന്ന് രണ്ടാം ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ഭിക്ഷാടനത്തിലൂടെ മാസം 25,000 രൂപയോളം വരുമാനമുണ്ടെന്നും 10,000 രൂപ ജീവനാംശം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഭര്‍ത്താവ് കാഴ്ചപരിമിതിയുള്ള യാചകനാണെന്നത്
കണക്കിലെടുത്ത് കുടുംബകോടതി ആവശ്യം നിഷേധിച്ചു. ജീവനാംശം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്താക്കി. തുല്യനീതി സാധ്യമല്ലെങ്കില്‍ ഒന്നിലേറെ വിവാഹം പാടില്ലെന്ന സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു