രണ്ടും കൽപ്പിച്ച് സി ബി ഐ സുനാമി ബാധിതരുടെ വീട് നിർമ്മാണം അന്വേഷിക്കുന്നു.

ലൈഫ് ഭവനപദ്ധതിയിലെ ക്രമക്കേട് അന്വേഷണത്തിനൊപ്പം സുനാമി ബാധിതർക്ക് സർക്കാർ നിർമ്മിച്ചു നൽകിയ വീടുകളെക്കുറിച്ചുള്ള വിവരവും സി ബി ഐ ശേഖരിക്കുന്നു. കൊല്ലം ജില്ലയിൽ സുനാമി ബാധിതർക്ക് നിർമിച്ച് നൽകിയ 30 വീടുകളുടെ വിവരങ്ങളാണ് സി ബി ഐ അന്വേഷിക്കുന്നത്.
രണ്ട് സ്വകാര്യ ഏജൻസികളാണ് വീടുകൾ നിർമ്മാണ പ്രവൃത്തി നടത്തിയത്.നിർമ്മാണം സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ ആവശ്യപ്പെട്ട് സി ബി ഐ രേഖ മൂലം ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി. വീടുകളുടെ നിർമാണത്തിന് പണം മുടക്കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. കൊല്ലത്ത് 2211 വീടുകളാണ് സുനാമി ബാധിതർക്കായി നിർമിച്ചത്. ഇതിൽ ഭൂരിപക്ഷം വീടുകളും നിർമിച്ചത് സ്വകാര്യ ഏജൻസികളായിരുന്നു. ഇക്കൂട്ടത്തിൽ നിർമിച്ച 30 വീടുകളുടെ നിർമാണത്തിന്റെ രേഖകൾ അടങ്ങിയ ഫയലും സി.ബി.ഐ അവശ്യപ്പെട്ടിട്ടുണ്ട്.
വിശദമായ ചോദ്യങ്ങൾ ഉൾപ്പടെയാണ് സി ബി ഐ കത്ത് നൽകിയത്. സർക്കാർ രേഖകളിലുള്ള രണ്ട് ഏജൻസികൾ മാത്രമാണോ നിർമാണത്തിനായുള്ള പണം മുടക്കിയത്, മറ്റേതെങ്കിലും വിദേശ ഏജൻസികളുടെ പണം നിർമാണത്തിന് ലഭിച്ചിട്ടുണ്ടോ, വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡം സർക്കാർ നിർദേശിച്ചിരുന്നോ എന്നിവയാണ് കത്തിലെ പ്രധാന ചോദ്യങ്ങൾ.നിർമാണം പൂർത്തിയാക്കി പത്ത് വർഷങ്ങൾക്കിപ്പുറം സി.ബി.ഐയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള വിവരശേഖരണം എന്തിനെന്ന് വ്യക്തമല്ല. അതേസമയം ഈ രേഖകൾ ജില്ലാ ഭരണകൂടം ഉടൻ സി.ബി.ഐക്ക് കൈമാറുമെന്നാണ് സൂചന.