2021 ഫെബ്രുവരിയോടെ ഇന്ത്യൻ ജനതയുടെ 50 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചേക്കും.

ന്യൂഡൽഹി/ 2021 ഫെബ്രുവരിയോടെ ഇന്ത്യൻ ജനതയുടെ 50 ശതമാനം പേർക്ക് കൊവിഡ് രോഗം ബാധിച്ചേക്കുമെന്ന് രോഗവ്യാപനം മന്ദഗതിയിലാക്കുന്നതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക കമ്മിറ്റി അംഗത്തിന്റെ മുന്നറിയിപ്പ്. “ഞങ്ങളുടെ ഗണിതശാസ്ത്ര മോഡൽ കണക്കുകൾ പ്രകാരം ജനസംഖ്യയുടെ ഏകദേശം 30 ശതമാനം പേർ നിലവിൽ രോഗബാധിതരാണ്. ഫെബ്രുവരിയിൽ ഇത് 50 ശതമാനം വരെ ഉയരും.” കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്‌നോളജി പ്രൊഫസറും കമ്മിറ്റി അംഗവുമായ മനീന്ദ്ര അഗർവാൾ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.
നിലവിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സമിതിയുടെ കണക്കുകൾ സർക്കാർ സർവേകളേക്കാൾ വളരെ കൂടുതലാണെന്നും മനീന്ദ്ര അഗർവാൾ പറയുന്നുണ്ട്. മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ ഈ കണക്കുകളിൽ രോഗവ്യാപനം നിൽക്കില്ലെന്നും, സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ കൊവിഡ് കേസുകൾ 2.6 ദശലക്ഷം വരെ വർദ്ധിക്കുമെന്നുമാണ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അവധിക്കാലം അടുക്കുന്തോറും ഇന്ത്യയിൽ രോഗബാധ ഉയർന്നേക്കുമെന്ന മുന്നറിയിപ്പ് ആണ് വിദഗ്ധർ നൽകുന്നത്.
ഇതിനിടെ, ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 40,000 ആയി കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തെ കൊവിഡ് വെെറസ് വ്യാപനത്തെ പറ്റി പഠിക്കാൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നിയോഗിച്ച ലോകത്തെ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുടെ പഠനമാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ശക്തമായി തുടരുമെന്നും ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവൻ ആക്ടീവ് കേസുകൾ 40000 ആയി ചുരുങ്ങുമെന്നുമാണ് പഠനം പറഞ്ഞിട്ടുള്ളത്.
രാജ്യത്ത് ഇതുവരെ 7.55 ദശലക്ഷം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുഴുവൻ കേസുകളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ ഉള്ളത്.