മകനെയും മരുമകളെയും കൊച്ചു മക്കളെയും ചുട്ടുകൊന്നു; പ്രതി ഹമീദ് (74) വധശിക്ഷ

തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതി ഹമീദ് (74) വധശിക്ഷ. തൊടുപുഴ മുട്ടം അഡീഷണൽ സെഷൻസ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മരുമകളെയും രണ്ട് കൊച്ചു മക്കളെയും ചുട്ടുകൊന്ന കേസിലാണ് ശിക്ഷ വിധിക്കപ്പെട്ടത്.
2022 മാർച്ച് 19നാണ് സംഭവം നടന്നത്. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ (45), മരുമകൾ ഷീബ (40), കൊച്ചു മക്കൾ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. അർദ്ധരാത്രിയിൽ മകൻ കുടുംബസമേതം ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഹമീദ് പെട്രോൾ നിറച്ച കുപ്പി എറിഞ്ഞ് തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചുവെച്ച ശേഷമാണ് ഇയാൾ കൃത്യം ആസൂത്രണം ചെയ്തത്.
തീപ്പിടിത്ത ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും അകത്തേക്ക് കടക്കാനായില്ല. നാലുപേരും മുറിക്കുള്ളിൽ വെന്ത് മരിക്കുകയായിരുന്നു. പ്രതിയെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. സാക്ഷിമൊഴികളും സാഹചര്യതെളിവുകളും പുറമെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷൻ 71 സാക്ഷികളെയും 137 രേഖകളെയും തെളിവായി ഹാജരാക്കി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സുനിൽ കുമാർ ഹാജരായി. അന്വേഷണവും കുറ്റപത്ര സമർപ്പണവും തൊടുപുഴ ഡിവൈഎസ്പി എ.ജി. ലാലിന്റെ നേതൃത്വത്തിലായിരുന്നു.
Tag: Accused Hamid (74) was sentenced to death for burning his son, daughter-in-law and grandchildren to death



