വയനാട്ടിലെ വാളാട് സ്ഥിതി രൂക്ഷം,51പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവ് ആയി.

കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്ന വാളാട് നിന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വാളാട് 51 പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവ് ആയിരിക്കുകയാണ്. ബുധനാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വാളാട് ക്ലസ്റ്ററിൽ മാത്രം രോഗബാധിതരുടെ എണ്ണം 140ആയി ഉയർന്നിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക വിപുലമായതിനാൽ കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്തേണ്ട അവസ്ഥയാണ് വാളാട് ഉള്ളത്.
ബുധനാഴ്ച വാളാട് നടത്തിയ 364 ആന്റിജൻ പരിശോധനകളിൽ 51 പേർക്ക് ആണ് രോഗം സ്ഥിരീകരിചിരിക്കുന്നത്. ഇതോടെ വാളാട് ക്ലസ്റ്ററിൽ മാത്രം ഉള്ള രോഗബാധിതരുടെ എണ്ണം 140 ആയി ഉയർന്നിരിക്കുകയാണ്. ആകെ 647 പേരുടെ സാമ്പിൾ ശേഖരിച്ചതിലാണ് 140 പേരുടെ ഫലം പോസിറ്റീവായത്. തവിഞ്ഞാലിലെ രോഗ ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ 700ഓളം പേർ വരുമെന്നാണ് ആരോഗ്യവകുപ്പു കണക്ക് കൂട്ടുന്നത്. മൂന്ന് വിഭാഗങ്ങളായി തവിഞ്ഞാലിൽ ക്യാമ്പ് ചെയ്താണ് ആരോഗ്യപ്രവർത്തകർ പരിശോധനകൾ നടത്തി വരുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തവിഞ്ഞാൽ, എടവക, തൊണ്ടർനാട് പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും സമ്പൂർണ്ണ ലോക്ക് ഡൗൺ നിലനിൽക്കുകയാണ്. കൂടുതൽ പേർ മേഖലയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധനകൾ പുരോഗമിക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഹൂര്‍ത്തത്തിന്റെ മുമ്പും ശേഷവും പരമാവധി ഒന്നര മണിക്കൂര്‍ കൊണ്ട് എല്ലാ പരിപാടികളും പൂര്‍ത്തിയാക്കണം. ആകെ 20 ല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല. വിവിധ സമയങ്ങളിലായി കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹ ചടങ്ങുകള്‍ക്ക് അനുമതിയില്ല. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ഇതിനിടെ, മഹാരാഷ്ട്ര പൂനയിൽ കൊവിഡ് ബാധിച്ച് കണിയാരം പാലാകുളിയിലെ യുവാവ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ പ്രസാദ് (39) ആണ് മരിച്ചത്. കുടുംബസമേതം പ്രസാദ് പൂനയിൽ താമസിച്ചു വരികയായിരുന്നു. അവിടെ സ്പെയർ പാർട്സ് കട നടത്തുകയായിരുന്നു. പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. ഗുരുതരാവസ്ഥയിൽ ആയിട്ടും വെൻറിലേറ്റർ കിട്ടാത്ത അവസ്ഥയിലായിരുന്നു. സംസ്ക്കാരം പൂനയിൽ തന്നെ നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. ഭാര്യ, സന്ധ്യ,, മകൻ നന്ദകിഷൻ അമ്മ കാർത്യായനി.