ശബരിമല തീര്‍ത്ഥാടനം; തീര്‍ത്ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.

കൊറോണക്കാലത്ത് ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ആശങ്കയുമായി ശബരിമല സ്പെഷ്യല്‍ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പമ്പയില്‍ ഭക്തര്‍ക്ക് സ്നാനം അനുവദിക്കരുതെന്നും, തുലാമാസ പൂജാ സമയത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ദര്‍ശനത്തിന്റെ ട്രയല്‍ നടത്തണമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് കര്‍ശനമായ നിയന്ത്രണങ്ങളാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ശുപാര്‍ശ ചെയ്യുന്നത്. വെര്‍ച്ച്വല്‍ ക്യൂ വഴി മാത്രം ദര്‍ശനം പാടുള്ളൂ എന്നതാണ് ഒരു നിര്‍ദേശം. സന്നിധാനത്ത് അടക്കം എവിടെയും ക്യൂ അനുവദിക്കരുത്. ക്യൂ വേണ്ടി വന്നാല്‍ കൃത്യമായി കൊറോണ പ്രോട്ടോക്കോള്‍ പാലിക്കണം.തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ശബരിമലയിലെത്തുന്ന ഏവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. 60 വയസിന് മുകളിലും പത്ത് വയസിന് താഴെയും പ്രായമുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. തീര്‍ത്ഥാടകര്‍ നേരിട്ട് നെയ്യഭിഷേകം നടത്തുന്നതിന് നിയന്ത്രണം വേണമെന്നും പകരം സംവിധാനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിരി വയ്ക്കാന്‍ അനുവദിക്കരുത്. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കൊറോണ പരിശോധന ക്യാമ്പ് ഏര്‍പ്പെടുത്തണം. പമ്പയില്‍ കെട്ടുനിറ അനുവദിക്കരുത് എന്നീ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. തീര്‍ത്ഥാടകര്‍ എത്തുന്ന സാഹചര്യത്തില്‍ തന്ത്രിക്കും മേല്‍ശാന്തിക്കും രോഗം ബാധിച്ചാല്‍ തുടര്‍ നടപടി എങ്ങനെ വേണമെന്ന് ആലോചിക്കണമെന്നും മല ചവിട്ടുന്ന ഒരു ഭക്തനില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് രോഗം ബാധിച്ചാല്‍ തേടേണ്ട മാര്‍ഗങ്ങള്‍ തീരുമാനിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.