മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.

മംഗളൂരു / രാജ്യാന്തര വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപദ്ധതിയുടെ ഭാഗമായി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഒക്ടോബര്‍ 31നു പുലർച്ചെയാണ് അദാനി ഗ്രൂപ്പ് ഓഫ് കമ്പനി വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. 50 വർഷത്തേക്കാണ് പാട്ടക്കരാർ. വെള്ളിയാഴ്ച അർധരാത്രിയിലാണ് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർക്ക് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രതീകാത്മക താക്കോൽ കൈമാറിയത്. 69 വർഷം കേന്ദ്ര സർക്കാരിന്റെ പൂർണ നിയന്തണത്തിൽ പ്രവർത്തിച്ചുവന്ന വിമാനത്താവളത്തിന്റെ നടത്തിപ്പാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കൈമാറിയത്.
വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയെങ്കിലും ഒരു വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പും ഒരുമിച്ച്ആയിരിക്കും പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോവുക. ഈ ഒരു വർഷ കാലയളവിൽ പണ കൈമാറ്റം, വിമാനത്താവളത്തിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍, ലാഭനഷ്ടം എന്നിവ അദാനി ഗ്രൂപ്പ് വിലയിരുത്തുകയും, പഠിക്കുകയും ചെയ്യും. വിമാനങ്ങളുടെ വരവിനും പുറപ്പെടലിനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തന്നെയാകും മുന്‍ഗണന നിശ്ചയിക്കുന്നത്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് നാവിഗേഷന്‍ സെന്റര്‍ എന്നിവ ഒരു വർഷത്തിനു ശേഷവും എയര്‍പോര്‍ട്ട് അതോറിറ്റി തന്നെയായിരിക്കും നിയന്ത്രിക്കുക. ടെര്‍മിനല്‍ കെട്ടിടം, റണ്‍വേ, ഇലക്ട്രിക്കല്‍, സിവില്‍ വര്‍ക്ക് തുടങ്ങിയവ അദാനി ഗ്രൂപ്പിന്റെ ഉത്തരവാദിത്തങ്ങൾ അദാനി ഗ്രൂപ്പിനായിരിക്കും. സുരക്ഷ, എയര്‍ലൈന്‍ സ്റ്റാഫ് ഒഴികെ അദാനി ഗ്രൂപ്പ് ആകും കൈകാര്യം ചെയ്യുന്നത്. നടത്തിപ്പ് ചുമതല ലഭിച്ച ലക്നൗ വിമാനത്താവളം നവംബർ 2നും അഹമ്മദാബാദ് 7നും അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്ന തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.